തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്‌ മാർച്ചിന് നേരെ ജലപീരങ്കി, പോലീസിന് നേരെ ചെരുപ്പേറ്

തിരുവനന്തപുരം:
പൊലീസ്, ഡിവൈഎഫ്ഐ മര്‍ദനങ്ങള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം. സെക്രട്ടറിയറ്റ് മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ പ്രവർത്തകർ ചെരുപ്പും വടികളും എറിഞ്ഞു. ഇന്ന് പലയിടങ്ങളിലായി നടന്ന മാർച്ചുകള്‍ സ്റ്റേഷനുകൾക്ക് സമീപം പൊലീസ് തടഞ്ഞു കൊച്ചിയില്‍ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്കുനേരെ കമ്പുകള്‍ വലിച്ചെറിഞ്ഞു. 
മലപ്പുറം വണ്ടൂരില്‍ പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പാലക്കാട്ട്  ടൗൺ നോർത്ത് പൊലീസ് സ്‌റ്റേഷനിലേക്കുള്ള മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ വളപട്ടണത്ത് പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറി പ്രതിഷേധിച്ചു. വൈക്കത്തെ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ടു. ആലപ്പുഴയില്‍ നോര്‍ത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാര്‍ച്ച്. വയനാട്ടിലും പൊലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. 

Advertisement