സന്നിധാനത്തേക്കുള്ള അനധികൃത പാതകൾ അടച്ചു, ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: ശബരിമലയിലെ തിരക്ക് നിലവിൽ നിയന്ത്രണവിധേയമെന്ന് സർക്കാർ ഹൈക്കോടതിയിൽ. എഡിജിപി നാളെ നേരിട്ട് ഹാജരായി വിശദീകരണം നൽകും.

തീർഥാടകരെ നിയന്ത്രിക്കാൻ ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണം നടത്തും. സന്നിധാനത്തേക്കുള്ള അനധികൃത പാതകൾ കണ്ടെത്തി അടച്ചുവെന്നും, സ്ഥിതി പരിശോധിക്കാൻ അഭിഭാഷക സംഘത്തിന്റെ ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്സ് , വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയും അഭിഭാഷക സംഘം വിലയിരുത്തും. വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മണിക്കൂറുകൾ കാത്ത് നിന്നാണ് പലരും ശബരിമലയിലെത്തുന്നത്. പാതയിലുടനീളം ഗതാഗതം തടസപ്പെട്ട നിലയിലാണ്. പലരും ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു.

ഈ വിവരങ്ങളടക്കം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ എലവുങ്കലിൽ ഭക്ഷണവും വെള്ളവുമടക്കമുളള സൗകര്യം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ദർശനത്തിനായി തീർത്ഥാടകർക്ക് കൂടുതൽ സമയം കാത്ത് നിൽക്കേണ്ടി വന്നിട്ടില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ബുക്കിങ് ഇല്ലാതെ ദിവസവും 5000 മുതൽ 10,000 വരെ പേര് കയറുന്നുവെന്നും കോടതി വിലയിരുത്തി. അതേ സമയം, ക്യൂ കോംപ്ലക്സിൽ അടക്കം യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് ശബരിമലയിൽ പോയ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ശബരിമലയിൽ യാത്ര ദുരിതം

ശബരിമലയിൽ യാത്ര ദുരിതം രൂക്ഷമാകുകയാണ്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മലകയറ്റത്തിലെ തിരക്ക് അൽപ്പം കുറഞ്ഞിട്ടുണ്ട്. പമ്പയിലും മറ്റ് ഇടത്താവളങ്ങളിൽ തീർത്ഥാടകരെ തടഞ്ഞാണ് സന്നിധാനത്തേക്ക് തിരക്ക് കുറയ്ക്കുന്നത്. തീർത്ഥാടകരുടെ വാഹനങ്ങൾ പത്തനംതിട്ട എരുമേലി ഇലവുങ്കൽ തുടങ്ങി ഇടത്താവളങ്ങളിൽ പിടിച്ചിടുകയാണ്. നിലയ്ക്കൽ ബെയ്സ് ക്യാമ്പിലും ബസുകൾ തടഞ്ഞിടുകയാണ്. ഇതോടെയാണ് കെ എസ് ആർ ടി സി സർവീസും പ്രതിസന്ധിയിലായത്. ബസുകൾ പിടിച്ചിട്ടതോടെ ദീർഘദൂര സർവീസ് അവതാളത്തിലായി. 250 സർവീസുകൾ നടത്തുന്ന സ്ഥലത്ത് 50 സർവീസുകൾ മാത്രമാണുളളത്. 140 ബസുകളുള്ള നിലയ്ക്കൽ പമ്പ ചെയൻ സർവ്വീസുള്ളതിൽ നടക്കുന്നത് 40 എണ്ണം മാത്രം മാത്രമാണ്.

Advertisement