സാമ്പത്തിക പ്രതിസന്ധി രൂക്ഷം, 800 കോടി കൂടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം . സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 800 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള കടപ്പത്രങ്ങളുടെ ലേലം ജനുവരി 9ന് നടക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ് സംസ്ഥാനത്തെ വികസന പദ്ധതികള്‍. 2024ലേക്ക് കടന്നിട്ടും പദ്ധതി ചെലവ് പകുതി പോലും പിന്നിടാന്‍ കഴിഞ്ഞിട്ടില്ല. ലൈഫ് പദ്ധതി പൂര്‍ണമായും സ്തംഭിച്ചു.

പ്രതിസന്ധി രൂക്ഷമായതോടെയാണ് 800 കോടി കടമെടുക്കാനുള്ള തീരുമാനം. കടമെടുപ്പ്് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷം 6000 കോടി കടമെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇതിനായി രണ്ടു മാസം മുമ്പ് സംസ്ഥാനം കത്തു നല്‍കിയിരുന്നു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ് സംസ്ഥാനത്തെ വികസന പദ്ധതികള്‍. 52 ഭരണവകുപ്പുകളിലായി 230 നിര്‍വഹണ ഏജന്‍സികളും 1034 തദ്ദേശഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികളുടെ ചെലവ് 2024ലേക്ക് കടന്നിട്ടും പകുതി പോലും എത്തിയില്ല. ആകെ ചെലവഴിച്ചത് 47 ശതമാനം തുക മാത്രമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ 48.22 ശതമാനവും വകുപ്പുകള്‍ 48.01 ശതമാനവുമാണ് ചെലവഴിച്ചത്. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതി നടത്തിപ്പ് സ്തംഭനത്തിലായി. ആകെ ചെലവഴിച്ചത് 3.17 ശതമാനം മാത്രമാണ്. നഗരപ്രദേശത്ത് 3.97 ശതമാനവും ഗ്രാമ പ്രദേശത്ത് 2.17 ശതമാനവുമാണ് പദ്ധതി ചെലവ്.

Advertisement