ഓയൂരിൽ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം, പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊല്ലം. ഓയുരിൽ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ക്രൈം ബ്രാഞ്ചിന് ഒപ്പം ശാസ്ത്രീയ പരിശോധന സംഘവും വീട്ടിലെത്തിച്ച് തെളിവുകൾ ശേഖരിച്ചു.



ഒന്നാംപ്രതി പത്മകുമാർ രണ്ടാം പ്രതി ഭാര്യ അനിതാ കുമാരി മൂന്നാം പ്രതി മകൾ അനുപമ എന്നിവരെ രാവിലെ പത്തരയോടെയാണ് ചാത്തന്നൂരിലെ വീട്ടിലെത്തിച്ചത്. തട്ടി കൊണ്ട് പോകൽ നടത്തുന്നതിനായി പ്രതികൾ ഒരു വർഷമായി ആസൂത്രണം നടത്തിയത് ഈ വീട്ടിൽ വെച്ചാണെന്നാണ് മൊഴി നൽകിയിരിക്കുന്നത്. വീട്ടിലുള്ള വാഹനത്തിലും വിദഗ്ധസംഘം ശാസ്ത്രീയ പരിശോധനകൾ നടത്തി.കുട്ടിയെ തട്ടിക്കൊണ്ടു പോയതിനുശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികൾ ഫോൺ ചെയ്ത പാരിപ്പള്ളിയിലെ കട, കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറ്റാടി മുക്ക്, കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം, പ്രതികൾ പിന്നീട് പോയ ബിഷപ്പ് ജയറോം നഗർ, പ്രതികൾ ഒളിവിൽ പോയ തമിഴ്നാട്ടിലെ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പ് നടത്തേണ്ടത്.തെളിവു ശേഖരണത്തോടൊപ്പം തന്നെ പ്രതികളുടെ സാമ്പത്തിക ബാധ്യതകൾ സംബന്ധിച്ച് വിശദമായ അന്വേഷണവും നടക്കുന്നുണ്ട്.പ്രതികളുടെ മൊഴി സ്ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നത്.




Advertisement