ഗൃഹപ്രവേശനത്തിനുപോയ 13കാരിയെ പുലർച്ചെ കിടപ്പുമുറിയിൽ പീഡിപ്പിച്ച് 50 രൂപ നൽകി, മലപ്പുറത്ത് 21കാരന് കഠിന തടവ്

മലപ്പുറം: പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിന തടവും 40000 രൂപ പിഴയും. മേലാറ്റൂർ മണിയണിക്കടവ് പാലത്തിനു സമീപം പാണ്ടിമാമൂട് വീട്ടിൽ അനലിനെ (21)യാണ് മഞ്ചേരി രണ്ടാം അതിവേഗ കോടതി ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്.

രണ്ട് പോക്‌സോ വകുപ്പുകളിലായി 20 വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം വീതം തടവ് കൂടി അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2022 ഡിസംബർ പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബന്ധു വീട്ടിൽ ഗൃഹപ്രവേശന ചടങ്ങിനായി പോയ കുട്ടിയെ പുലർച്ചെ കിടപ്പുമുറിയിലെ തറയിൽ വച്ച് പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക് 50 രൂപയും നൽകി. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടറായ റിയാസ് ചാക്കീരിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ എൻ മനോജ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.

Advertisement