അബിഗേലുമായി യുവതി ആശ്രാമം മൈതാനത്തെത്തിയത് ഓട്ടോറിക്ഷയിൽ, ഡ്രൈവറെ തിരിച്ചറിഞ്ഞു

കൊല്ലം: പൂയംകുളത്ത് നിന്ന് കാണാതായ ഏഴ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയവ‍ര്‍ക്കായി പൊലീസ് അന്വേഷണം ഊ‍ര്‍ജ്ജിതമാക്കി. കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചത് 35 വയസ് പ്രായം തോന്നുന്ന സ്ത്രീയാണെന്നാണ് എസ്എൻ കോളേജ് വിദ്യാര്‍ത്ഥികളുടെ മൊഴി.

ഇത് പ്രകാരം പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും യുവതി കുട്ടിയുമായി ആശ്രാമം മൈതാനത്ത് എത്തിയത് ഓട്ടോറിക്ഷയിലാണെന്ന് മനസിലായി. ഈ ഓട്ടോറിക്ഷാ ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞു.

പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് വിളിച്ചുവരുത്തി. എന്നാൽ തനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ത്രീയാണ് ഓട്ടോറിക്ഷയിൽ കുട്ടിയുമായി കയറിയതെന്നാണ് ഡ്രൈവറുടെ മൊഴി. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറിയതാണ് ഇവരെന്ന് ഡ്രൈവ‍ര്‍ വ്യക്തമാക്കി. യുവതി ആവശ്യപ്പെട്ട പ്രകാരം ഇരുവരെയും ആശ്രാമം മൈതാനത്ത് ഇറക്കിയെന്നും ഓട്ടോറിക്ഷാ ഡ്രൈവ‍‍ര്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ മുഖത്തും സ്ത്രീയുടെ മുഖത്തും മാസ്കുണ്ടായിരുന്നുവെന്നും വിവരമുണ്ട്.

കൊല്ലം ആശ്രാമം മൈതാനത്ത് ഒന്നരയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. എസ് എൻ കോളേജ് വിദ്യാ‍ത്ഥിനികളാണ് ആദ്യം കുട്ടിയെ കണ്ടത്. ഈ സമയത്ത് ആശ്രാമം മൈതാനത്തിലെ ഇരിപ്പിടത്തിൽ കുട്ടിക്കൊപ്പം സ്ത്രീയും ഉണ്ടായിരുന്നു. എന്നാൽ ഈ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് നടന്നുപോയി. ഈ സമയത്ത് വിദ്യാ‍ര്‍ത്ഥിനികൾ കുട്ടിയെ സമീപിക്കുകയും സംസാരിക്കുകയുമായിരുന്നു. പിന്നാലെ വിവരം പൊലീസിനെയും അറിയിച്ചു. കൊല്ലം ഏആ‍ര്‍ ക്യാംപിലേക്ക് മാറ്റിയ കുട്ടിയെ പിന്നീട് വീട്ടുകാരെത്തി കണ്ടു. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടിയെ വീട്ടുകാ‍ര്‍ക്കൊപ്പം വിട്ടയക്കും.

Advertisement