കണക്ക് ചോദിച്ചാൽ മറുപടിയില്ലാത്ത മന്ത്രിമാരാണ് കേരളത്തിൽ, ധർണ ഇരുന്നാൽ പണം കിട്ടില്ല: വി മുരളീധരൻ

തിരുവനന്തപുരം:
നികുതി പിരിവ് എടുക്കേണ്ട ആളുകളിൽ നിന്ന് സർക്കാർ സ്‌പോൺസർഷിപ്പ് വാങ്ങുകയാണെന്നും കണക്ക് ചോദിച്ചാൽ മറുപടി പറയാൻ കഴിയാത്ത മന്ത്രിമാരാണ് കേരളത്തിലേതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ ജനങ്ങൾ സഹികെട്ടാൽ പ്രതികരിക്കുമെന്ന കാര്യത്തിൽ സർക്കാരിന് സംശയം വേണ്ട. കണക്ക് ചോദിച്ചാൽ പറയാനുള്ള ധാരണ പോലും ഭക്ഷ്യമന്ത്രിക്കില്ലെന്നും വി മുരളീധരൻ പരിഹസിച്ചു

ഡൽഹിയിൽ ധർണ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയും കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു. ധർണ ഇരുന്നാൽ കിട്ടാനുള്ള പണം കിട്ടില്ല. അതിന് അപേക്ഷ കൃത്യമായി നൽകണം. മാനദണ്ഡം പുതുക്കിയത് അറിയില്ലെങ്കിൽ ഭരിക്കാൻ ഇരിക്കരുത്. ഡൽഹിയിൽ ധർണ നടത്തിയിട്ട് ഒരു കാര്യവുമില്ല.

ഡൽഹിയിൽ ധർണ നടത്തുന്നതിനു പകരം രണ്ടാം ഗഡു കിട്ടുന്നതിനു വേണ്ട അപേക്ഷ നൽകുകയല്ലേ ചെയ്യേണ്ടത്. കേരളത്തിൽ നികുതി പിരിവ് നടക്കുന്നില്ല എന്നതാണ് സത്യം. താൻ ഉന്നയിച്ച കണക്കുകളിൽ ധനമന്ത്രി മറുപടി പറയണം. കുട്ടനാട്ടിലെ കർഷക ആത്മഹത്യയിലും അദ്ദേഹം എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്ന് വി.മുരളീധരൻ പറഞ്ഞു.

Advertisement