മണ്ണാര്‍ക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്,സ്ത്രീയുടെ കൈവിരല്‍ പന്നികടിച്ച് പറിച്ചെടുത്തു

പാലക്കാട്‌. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്.ഒരുസ്ത്രീയുടെ കൈവിരല്‍ കാട്ടുപന്നികടിച്ച് പറിച്ചെടുത്തു. കൈക്ക്‌ സാരമായി പരിക്കേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരസഭയിലെ പെരിമ്പടാരി 25-ാം വാര്‍ഡ് കാഞ്ഞിരംപാടത്ത് കിഴക്കുംപുറം കോളനിയില്‍ സുലോചന (48), കെ.ഉഷ (42) എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രണത്തില്‍ പരിക്കേറ്റത്.


അയല്‍വാസികള്‍കൂടിയായ ഉഷ, സുലോചന, ലക്ഷ്മി, പാഞ്ചാലി എന്നിവര്‍ സമീപത്തെ പറമ്പില്‍ ഉച്ചയ്ക്ക് വിറകുശേഖരിക്കാന്‍ പോയി വരുമ്പോഴാണ് കാട്ടുപന്നിയുടെ മുന്നിൽ പെട്ടത്.ആദ്യം ഉഷയെയാണ് ആക്രമിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഇവര്‍ ദൂരേക്ക് തെറിച്ചുവീണു. തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന സുലോചനയേയും കുത്തിവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇവരെ വീണ്ടുംകുത്താന്‍ ശ്രമിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ചപ്പോഴാണ് കൈയില്‍ കടിച്ചത്.

പരിക്കേറ്റ സുലോചന തൊഴിലുറപ്പ് തൊഴിലാളിയും ഉഷ വീട്ടുജോലിക്കാരിയുമാണ്.കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

Advertisement