സൂര്യൻ മറഞ്ഞതിന് പിന്നാലെ ആകാശത്തിന് പിങ്ക് നിറം, അന്യഗ്രഹ ജീവികളെന്ന് നാട്ടുകാര്‍

ലണ്ടന്‍: പ്രകൃതിയിലുണ്ടാവുന്ന ഏത് ചെറിയ മാറ്റങ്ങള്‍ക്കും നിഗൂഡ സ്വഭാവം വരുന്നത് വളരെ പെട്ടന്നാണ്. ആപത്ത്, അന്യഗ്രഹജീവികള്‍, പറക്കും തളികകള്‍ എന്നിങ്ങനെ പ്രാദേശിക തലം മുതല്‍ വലിയ രീതിയിലുള്ള വിശദീകരണങ്ങളും ഇത്തരം ഏത് പ്രതിഭാസത്തിനുമുണ്ടാകാറുണ്ട്. അടുത്തിലെ ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയറിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഇത്തരമൊരു നിഗൂഡത ചര്‍ച്ചയായിരുന്നു. സൂര്യന്‍ അസ്തമിച്ചതിന് പിന്നാലെ മേഖലയിലെ ആകാശത്തിന് വന്ന നിറം മാറ്റമായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് കാരണമായത്.

പിങ്ക് നിറമാണ് ആകാശത്തിനുണ്ടായിരുന്നത്. പ്രദേശത്തെ ആളുകള്‍ ആശങ്കയോടെയും അത്ഭുതത്തോടെയുമാണ് ആകാശത്തിന്റെ ഈ നിറം മാറ്റത്തെ നോക്കി കണ്ടത്. പെട്ടന്ന് തന്നെ വിവിധ രീതിയിലെ നിഗൂഡ തിയറികളും ആളുകള്‍ക്കിടയില്‍ പ്രചാരം നേടുകയും ചെയ്തു. എന്നാല്‍ നിറം മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം തക്കാളി കൃഷിയാണെന്ന് വിശദമാക്കിയിരിക്കുകയാണ് നിക്ക് ഡെന്‍ഹാം എന്ന യുകെയിലെ വന്‍കിട ഫാമുടമ. തക്കാളി ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനായി ഉപയോഗിച്ച എല്‍ഇഡി ലൈറ്റാണ് നാട്ടുകാരെ ഭീതിയിലാക്കിയ ആകാശത്തിന്റെ നിറം മാറ്റത്തിന് കാരണമായത്. ഇംഗ്ലണ്ടിലെ തന്നെ വന്‍ കിട നഴ്സറി ഉടമയാണ് നിക്ക്. തൈകള്‍ ഉല്‍പാദിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്ക് എത്തിക്കുന്ന നിക്കിന്റെ ഫാമില്‍ നൂറിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ഊര്‍ജ്ജ പ്രതിസന്ധി മൂലം വൈദ്യുതി ഉപയോഗം കുറയ്ക്കാനായി നിക്ക് ഫാമില്‍ ചെയ്ത ടെക്നിക്കായിരുന്നു പിങ്ക് നിറത്തിലെ എല്‍ഇഡി ലൈറ്റുകള്‍. തൈകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ പിങ്ക് നിറത്തിന് സാധിക്കുമെന്ന നിരീക്ഷണത്തിലാണ് എല്‍ഇഡി ലൈറ്റുകള്‍ക്ക് നിറം നല്‍കിയത്. പകല്‍ വെളിച്ചത്തിന്റെ സ്വാധീനം പരമാവധി ലഭിക്കുന്നതിന് വേണ്ടിയായിരുന്നു പിങ്ക് നിറം ഉപയോഗിച്ചത്. നിക്കിന്റെ ഗ്രീന്‍ഹൌസുകളില്‍ നിന്നുള്ള പിങ്ക് വെളിച്ചം കുറച്ചൊന്നുമല്ല നാട്ടുകാരെ വലച്ചത്. അന്യഗ്രഹ ജീവികളെ പ്രതീക്ഷിച്ച് പേടിച്ചിരുന്ന നാട്ടുകാരോട് നിക്ക് തന്നെയാണ് ലൈറ്റിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയത്.

എന്നാല്‍ ചില ദിവസങ്ങളില്‍ മാത്രം ഈ പിങ്ക് നിറം ആകാശത്ത് കാണുന്നതിലെ ലോജിക്കാണ് ഇപ്പോള്‍ നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. എന്നാല്‍ അതിനുള്ള മറുപടിയും നിക്ക് തന്നെ നല്‍കുന്നുണ്ട്. ഗ്രീന്‍ഹൌസിന് പുറത്തെ താപനില ഉയരുമ്പോള്‍ ഗ്രീന്‍ ഹൌസിലെ കര്‍ട്ടനുതള്‍ മാറ്റുന്നതാണ് വെളിച്ചം പുറത്ത് വരാന്‍ കാരണമാകുന്നതെന്ന് നിക്ക് വിശദീകരിക്കുന്നു. കഴിഞ്ഞ സെപ്തംബറില്‍ 1 മില്യണ്‍ യൂറോയുടെ വൈദ്യുതി ബില്ല് ലഭിച്ചത് ഇത്തവണ എല്‍ഇഡി ലൈറ്റ് വന്നതിന് പിന്നാലെ വളരെയധികം കുറഞ്ഞുവെന്നും നിക്ക് പറയുന്നു.

Advertisement