കരുനാഗപ്പള്ളിയിൽ സ്വകാര്യ ഫിനാൻസ് കമ്പനിയുടെ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചതായി പരാതി


കരുനാഗപ്പള്ളി: തവണ മുടക്കിയെന്ന പേരിൽ സ്വകാര്യ ഫിനാൻസ് കമ്പനിയുടെ നേതൃത്വത്തിൽ ഗുണ്ടകൾ വീട് കയറി അക്രമിച്ചതായി പരാതി. തൊടിയൂർ, കല്ലേലിഭാഗം, വലിയതറ കിഴക്കതിൽ രാധാകൃഷ്ണന്റെ കുടുംബത്തിന് നേരെയാണ് കഴിഞ്ഞദിവസം ഒരു സംഘം അക്രമം നടത്തിയത്.

അക്രമത്തിൽ രാധാകൃഷ്ണന്റെ തലയ്ക്കും മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റു. ഭാര്യ മണി, മകൾ രാഖി എന്നിവർക്ക് നേരെയും ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടതായാണ് പരാതി. പരിക്കേറ്റ രാധാകൃഷ്ണൻ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഭരണിക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ മൈക്രോ ഫിനാൻസ് കമ്പനിയിൽ നിന്നും അഞ്ചു പേരടങ്ങുന്ന വീട്ടമ്മമാരാണ് വായ്പാ തുക കൈപ്പറ്റിയത്. ഇവരിൽ ഒരംഗം 24000 രൂപ വായ്പയ്ക്ക് 710 രൂപ വീതം 52 തവണകളായാണ് തിരിച്ചടയ്ക്കേണ്ടത്. നിലവിൽ ഇവരുടെ ഗ്രൂപ്പ് 46 തവണ മുടക്കമില്ലാതെ തിരിച്ചടച്ചതായി പറയുന്നു. ഇവരിൽ ഒരംഗം ഇതിൽ 46-ാമത്തെ തിരിച്ചടവ് മുടക്കിയതിന്റെ പേരിലാണ് ഗ്രൂപ്പ് അംഗമായ മണിക്കും കുടുംബത്തിനും നേരെ ഇവർ അക്രമം അഴിച്ചുവിട്ടതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ നിലവിൽ ഈ കുടുംബം വായ്പ തിരിച്ചടവ് മുടക്കം വരുത്തിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്.

സ്വകാര്യ ബ്ലേഡ് കമ്പനികൾ മൈക്രോ ഫിനാൻസിന്റെ മറവിൽ സാധാരണക്കാരിൽ നിന്നും ക്രമാതീതമായ പലിശ ഈടാക്കുന്നതായി ഇതിന് മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. 24000 രൂപ വായ്പയ്ക്ക് 710 രൂപ ക്രമത്തിൽ 52 തവണ അടയ്ക്കുന്ന ഒരു വീട്ടമ്മ 36920 രൂപയാണ് ബ്ലേഡ് കമ്പനിക്ക് തിരികെ നൽകേണ്ടത്. 24000 രൂപയ്ക്ക് ഒരു മാസം ശരാശരി 1200 ൽ പരം രൂപയാണ് പലിശ ഇനത്തിൽ ഈടാക്കുന്നത്. എന്നാൽ ഒരു മാസത്തിലെ നാലടവിൽ 2840 രൂപ തിരികെ അടയ്ക്കുമെങ്കിലും അവസാനത്തെ അടവ് വരെ പലിശയിനത്തിൽ വാങ്ങിക്കൊണ്ടിരിക്കുന്ന അടിസ്ഥാന കൊള്ള പലിശക്ക് മാറ്റം വരുത്താതെയാണ് ബ്ലേഡ് മാഫിയ ക്രൂരമായ ചൂഷണം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

Advertisement