അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും

തിരുവനന്തപുരം: അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 23, 24 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

ഒക്ടോബർ 22 രാവിലെ വരെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും തുടർന്ന് ഒക്ടോബർ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ച്, ഒക്ടോബർ 25 രാവിലെയോടെ യെമൻ -ഒമാൻ തീരത്തു അൽ ഗൈദാക്കിനും (യെമൻ ) സലാലാക്കിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും തുടക്കം ദുർബലമായിരിക്കും.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു. ഒക്ടോബർ 22 -ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള മൂന്ന് ദിവസം വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കന്യാകുമാരി മേഖലക്ക്‌ മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement