കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിനെതിരേ എം.എം. മണി നടത്തിയ പ്രസംഗത്തിൽ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: പി ജെ ജോസഫിനെതിരെ സി പി എം നേതാവ് എം എം മണി നടത്തിയ അധിക്ഷേപ പ്രസംഗത്തിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിക്ഷേധം.

തൊടുപുഴക്കാരുടെ ഗതികേടാണ് പി.ജെ. ജോസഫെന്നും അദ്ദേഹം നിയമസഭയിൽ കാലുകുത്തുന്നില്ലെന്നും വോട്ടർമാർ ജോസഫിന്റെ വീട്ടിലേക്ക് മാർച്ച് നടത്തണമെന്നും ഇന്നലെ ഒരു പൊതുയോഗത്തിൽ മണി പ്രസംഗിച്ചിരുന്നു.

നിയമസഭയിൽ ഒന്നോ രണ്ടോ തവണയേ വന്നിട്ടുള്ളൂ. കണക്ക് അവിടെയുണ്ട്.

ഇടുക്കി ജില്ലയിലെ വ്യവസായ പാർക്ക് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയപ്പോൾ പി ജെ ജോസഫ് എത്താതിരുന്നതാണ് മണിയെ പ്രകോപിപ്പിച്ചത്.

ചത്താലും കസേര വിടാത്ത ആളാണ്. മകനെ ശരിയാക്കുന്നുണ്ടെന്നാ കേട്ടത്. പാരമ്പര്യമായിട്ട് കാര്യങ്ങൾ നടത്തിക്കൊള്ളുമല്ലോ. വോട്ട് ചെയ്യുന്നവരെ പറഞ്ഞാൽ മതിയല്ലോ. എന്ത് നാണക്കേടാ, നിയമസഭയിൽ വരാത്തവർക്ക് വോട്ട് ചെയ്യുന്നത്, എന്നിങ്ങനെയായിരുന്നു എം.എം മണിയുടെ അധിക്ഷേപം.

പി ജെ ജോസഫിനെതിരായ മണിയുടെ അധിക്ഷേപ പരാമർശത്തിൽ കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ്, എക്സിക്യുട്ടീവ് ചെയമാൻ മോൻസ് ജോസഫ് എന്നിവർ പ്രതിക്ഷേധിച്ചു.

സി പി എം ന്റെ തനിനിറം വ്യക്തമാക്കുന്ന പ്രസ്ഥാവനയാണ് മണി നടത്തിയതെന്ന് കേരളാ കോൺഗസ് വൈസ് ചെയർമാനും ഇടുക്കി മുൻ എം പി യുമായ ഫ്രാൻസീസ് ജോർജ് പറഞ്ഞു.

വിദ്വേഷ പ്രസംഗത്തിനെതിരേ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇന്ന് വൈകുന്നേരം ആറുമണിക്ക് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും ജില്ലാ പ്രസിഡൻറ് ജോണി ചക്കിട്ട സെക്രട്ടറിമാരായ പ്രൊഫ. ടൈറ്റസ്, രഞ്ജിത്ത് കോളിയാടൻ തുടങ്ങിയവർ നേതൃത്വം നൽകും.

മണിയുടെ പ്രസംഗത്തിൽ കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡൻറ് പി എം ജോർജ് സെക്രട്ടറി രാജീവ് തോമസ് എന്നിവർ പ്രതിക്ഷേധിച്ചു.

അപലപനീയ പ്രസ്താവനയാണ് എം എം മണി നടത്തിയതെന്ന് എക്യുമെനിക്കൽ കൃസ്ത്യൻ ഫോറം തിരുവല്ലയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

എം എം മണിയുടെ പ്രസ്താവനയ്ക്കെതിരെ ഇടുക്കി ജില്ലയിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ യൂത്ത് ഫ്രണ്ട് ഇന്ന് രാത്രി പന്തം കൊളുത്തി പ്രകടനം നടത്തും.

മണിയെ നിലയ്ക്ക് നിർത്താൻ സി പി എം നേതൃത്വം തയാറാകണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയ് അടയ്ക്കാപ്പാറ കോഴിക്കോട് നടത്തിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ തുടങ്ങിയവരും പ്രതിക്ഷേധിച്ചു.

Advertisement