മോദിയും അമിത് ഷായും ഭരിക്കുന്നിടത്ത് തീവ്രവാദവും അഴിമതിയും പച്ചപിടിക്കില്ല: അനിൽ‌ ആന്റണി

തിരുവനന്തപുരം: നരേന്ദ്ര മോദിയും അമിത് ഷായും ഭരിക്കുന്ന രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങളും അഴിമതിയും പച്ചപിടിക്കില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ‌ ആന്റണി. കേരളത്തിൽ കർഷകരും പാവങ്ങളും കഷ്ടപ്പെട്ടുണ്ടാക്കിയ പണം സർക്കാരും സിപിഎമ്മും കൊള്ളയടിക്കുകയാണ്. ഇഡി അന്വേഷണം രാഷ്ട്രീയവൽക്കരിക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. ശ്രദ്ധതിരിക്കാൻ വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.

“ഇന്ന് കേരളം മുഴുവൻ അഴിമതി നടക്കുന്നു. ഇതിൽനിന്ന് രക്ഷപെടാൻ മാർക്സിസ്റ്റ് പാർ‌ട്ടി വർഗീയ ധ്രുവീകരണം നടത്തുകയാണ്. കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ സ്പീക്കറും മുൻമന്ത്രിയും ഭഗവാൻ ഗണപതിയേയും പരശുരാമനേയും അവഹേളിച്ചു. ഇതെല്ലാം വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ്. ആറുമാസത്തിനിടെ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ അര ഡസനോളം ചാർജ് ഷീറ്റുകളാണ് ഫയൽ ചെയ്തിരിക്കുന്നത്. ഐഎസുമായി ബന്ധപ്പെട്ട നിരവധി സംഘടനകൾ കേരളത്തിലുള്ളതായാണ് ഇൻറലിജൻസ് വിവരം.

പ്രതിപക്ഷ പാർട്ടികളുൾപ്പെടെ തീവ്രവാദ പ്രവർത്തനങ്ങളെ വെള്ളപൂശുകയാണ്. സത്യം പറയുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. എന്നാൽ നരേന്ദ്ര മോദിയും അമിത് ഷായും ഭരിക്കുന്ന രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങളൊന്നും പച്ചപിടിക്കില്ല. ബിജെപി പ്രവർത്തകർ ജനങ്ങൾക്കൊപ്പം നിൽക്കും. കണ്ടലയിൽ ഉൾപ്പെടെ നടത്തിയ അഴിമതിയിൽ കുറ്റം ചെയ്തവരെല്ലാം പിടിക്കപ്പെടും.” -അനിൽ ആന്റണി പറഞ്ഞു.

Advertisement