നിയമന തട്ടിപ്പിൽ ആദ്യ അറസ്റ്റ്: അഭിഭാഷകൻ റയിസ് പിടിയിൽ, ഹരിദാസൻ ഒളിവിൽ?

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകൻ റയിസ് അറസ്റ്റിൽ. ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കിയ റയിസിനു ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്തും മുൻ എഐഎസ്എഫ് മലപ്പുറം ജില്ലാ നേതാവുമായ കെ.പി.ബാസിതിനെ ചോദ്യംചെയ്ത് വിട്ടയച്ചു.

നിയമന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട അഖിൽ സജീവന്റെയും ലെനിന്റെയും അടുത്ത സുഹൃത്താണ് റയിസ്. കോഴിക്കോട്ടെ അഭിഭാഷകനാണ്. പരാതിക്കാരനായ ഹരിദാസന്റെ മരുമകൾക്ക് ആയുഷ് മിഷനിലേക്കു ലഭിച്ച പോസ്റ്റിങ് ഓർഡർ ഒരു വ്യാജ ഇമെയിലിലൂടെയാണ് വന്നത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വ്യാജ ഇമെയിൽ നിർമിച്ചത് റയിസാണെന്ന നിഗമനത്തിലാണ് അറസ്റ്റ്. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനകളിലും ഇയാൾക്കു പങ്കുണ്ടെന്നും കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെ മുതൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ റെയ്സിനെയും ബാസിതിനെയും ഒപ്പമിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. ബാസിതിന് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകേണ്ടി വരും. പരാതിക്കാരൻ ഹരിദാസനോടു ഹാജരാകാൻ പൊലീസ് നിർദേശിച്ചെങ്കിലും അയാൾ ഹാജരായില്ല. ഇയാളെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ ഒളിവിൽ പോയെന്നും പൊലീസ് സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ലെനിൻ രാജുവും അഖിൽ സജീവും ഒളിവിലാണ്. ഇവർക്കായും തിരച്ചിൽ തുടരുകയാണ്.

മലപ്പുറം സ്വദേശി ഹരിദാസന്റെ മരുമകൾക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അംഗം അഖിൽ പി.മാത്യു കോഴ വാങ്ങിയെന്ന ആരോപണം വിവാദമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് നിയമന ഉത്തരവിന്റെ ഇ മെയിൽ വന്നെന്നും പരാതിയിൽ പറയുന്നു.

Advertisement