സൈബര്‍സെല്ലിന്റെ പേരില്‍ ലാപ്ടോപ്പില്‍ വ്യാജ സന്ദേശം, വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട്. സൈബര്‍സെല്ലിന്റെ പേരില്‍ ലാപ്ടോപ്പില്‍ വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) മരിച്ചത്.

ബുധനാഴ്ച്ച കുട്ടിയെ കോഴിക്കോട് ചേവായൂരിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ലാപ്ടോപില്‍ സിനിമ കാണുന്നതിനിയെ 33,900 രൂപ അടയ്ക്കണം എന്നായിരുന്നു സന്ദേശം. ഹാക്കര്‍ വിദ്യാര്‍ത്ഥിയോട് പണം ആവശ്യപ്പെട്ടത് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചായിരുന്നു.

ബ്രൗസര്‍ ലോക്ക് ചെയ്‌തെന്നും കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്‌തെന്നുമുള്ള സന്ദേശത്തോടെയുമാണ് വ്യാജ എന്‍.സി.ആര്‍.ബി. സ്‌ക്രീന്‍ ലാപ്ടോപ്പില്‍ വിദ്യാര്‍ഥി കണ്ടത്. എന്‍.സി.ആര്‍.ബി.യുടെ മുദ്രയും ഹാക്കര്‍ ഉപയോഗിച്ചു. ഒപ്പം സ്‌ക്രീനില്‍ അശോകസ്തംഭത്തിന്റെ അടയാളവും പതിപ്പിച്ചു.നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ വിവരമറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു സന്ദേശം.

പറഞ്ഞതുക നല്‍കിയില്ലെങ്കില്‍ രണ്ടുലക്ഷം രൂപയാണ് പിഴയുണ്ടാവുകയെന്നും രണ്ടുവര്‍ഷം തടവ് ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പുറമേ ആറ് മണിക്കൂറിനുള്ളില്‍ പണം അടക്കണമെന്നും സന്ദേശം ഉണ്ടായിരുന്നു. ഇത് വായിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി ഭയന്ന്ആത്മഹത്യചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയുമായി ബന്ധപ്പെട്ട കത്ത് പൊലീസ് കണ്ടെടുക്കുകയും അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു.

Advertisement