സർക്കാരിന്റെ മുഖം വികൃതം, മുഖ്യമന്ത്രിക്കു ലാളിത്യമില്ല’; കനത്ത തിരിച്ചടി ഉണ്ടാകുമെന്നു സിപിഐ

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമർശനം. സർക്കാരിന്റെ മുഖം വികൃതമാണെന്നും ഈ മുഖവുമായി മണ്ഡല പര്യടനത്തിനു പോയാൽ ഗുണം ചെയ്യില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

സർക്കാർ ഈ രീതിയിൽ മുന്നോട്ടു പോയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടാകും. മുഖ്യമന്ത്രിക്കു ലാളിത്യമില്ല. 50 അകമ്പടി വാഹനങ്ങളുമായുളള യാത്ര തെറ്റാണ്. എല്ലാത്തിനും മാധ്യമങ്ങളെ വിമർശിച്ചിട്ടു കാര്യമില്ല. മകളുടെ മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും വിമർശനമുണ്ടായി.

സർക്കാരിന്റെ മുഖം വികൃതമാണെന്നും തെറ്റുകൾ തിരുത്താതെ മുന്നോട്ടു പോയിട്ടു കാര്യമില്ലെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. കേരളീയം പരിപാടിയും നിയോജക മണ്ഡലം സദസ്സും കൊണ്ടു കാര്യമില്ല. രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ലെന്നും വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാർക്കെതിരേയും വിമർശനമുണ്ടായി. മന്ത്രിമാരുടെ ഓഫിസുകളിൽ ഒന്നും നടക്കുന്നില്ല. ഓഫിസുകളിൽ പലരും തിരിഞ്ഞു നോക്കുന്നില്ല. ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. രണ്ടു മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകില്ലെന്നും റവന്യൂ, കൃഷി മന്ത്രിമാർക്കെതിരെ വിമർശനം ഉയർന്നു. മന്ത്രിമാർ ഒന്നും ചെയ്യുന്നില്ലെന്നും തോന്നും പോലെ പ്രവർത്തിക്കുന്നുവെന്നും മാങ്കോട് രാധാകൃഷ്ണൻ വിമർശിച്ചു.

സർക്കാരിൽ സർവത്ര അഴിമതിയെന്നും ആക്ഷേപമുയർന്നു. സർക്കാരിനെ നിയന്ത്രിക്കുന്നതു ഭൂമി- ക്വാറി മാഫിയയാണ്. കോർപറേറ്റ് സംഘത്തിന്റെ പിടിയിലാണു സർക്കാർ. മണ്ഡല സന്ദർശനത്തിൽ പൗരപ്രമുഖരെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത്. മുന്നണിയെ ജയിപ്പിച്ചതു സാധാരണക്കാരാണ്. പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ പാണ്ഡവരെ പോലെ ഇരിക്കരുതെന്നും വിദുരരായി മാറണമെന്നും അജിത് കൊളാടി ചൂണ്ടിക്കാട്ടി. സർക്കാരിന്റേയും പാർട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നു. പഞ്ചപാണ്ഡവരെ പോലെ മൗനികളാകരുത്. ധർമം സംരക്ഷിക്കാൻ വിദുരരാകണം. സിപിഐ നേതൃത്വം പടയാളികളാകണമെന്നും അജിത് കൊളാടി പറഞ്ഞു.

Advertisement