പനി ബാധിച്ചെത്തിയ 7 വയസ്സുകാരിക്ക് പേവിഷബാധയ്‌ക്കുള്ള കുത്തിവയ്‌പെടുത്തു; ഗുരുതര വീഴ്ച

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ചു ചികിത്സയ്‌ക്കെത്തിയ ഏഴു വയസ്സുകാരിക്ക് പേവിഷബാധയ്‌ക്കുള്ള കുത്തിവയ്‌പെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കടുത്ത പനിയെ തുടർന്നാണ് ഏഴു വയസ്സുകാരിയെയും കൂട്ടി അമ്മ ആശുപത്രിയിലെത്തിയത്.

കാഷ്വാൽറ്റിയിൽ എത്തിയപ്പോൾ ഡോക്ടർ രക്‌തപരിശോധനയ്ക്ക് നിർദേശിച്ചു. അമ്മ ഒപി ടിക്കറ്റ് എടുക്കുന്നതിനായി പോയ സമയത്ത് ഇവിടെയുണ്ടായിരുന്ന നഴ്സ് കുട്ടിക്ക് പേവിഷബാധയുടെ കുത്തിവയ്‌പ് നൽകുകയുമായിരുന്നു. അമ്മ തിരിച്ചെത്തിയപ്പോഴാണ് കാര്യമറിയുന്നത്. കുട്ടിയുടെ രണ്ടു കയ്യിലും കുത്തിവയ്‌പ് എടുത്തിരുന്നു.

പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവയ്‌പെടുത്തതെന്ന് നഴ്സ് വിശദീകരിച്ചു. എന്നാൽ ഈ സമയം തന്നെ മറ്റൊരു കുട്ടി പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ് എടുക്കാൻ വന്നിരുന്നു. മാറിപോയതാണെന്ന് പിന്നീടു വ്യക്തമായി. കുട്ടിക്കു മറ്റു കുഴപ്പങ്ങൾ ഇല്ലെന്നും പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ് മുൻകൂറായി എടുത്താലും പ്രശ്നമില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു.

മാറി കുത്തിവച്ചതിനാൽ കുട്ടി ഇപ്പോൾ നിരീക്ഷണത്തിലാണ്. പനിയുണ്ടെങ്കിലും കുട്ടിക്കു മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല. സംഭവത്തിൽ അങ്കമാലി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഇവർ അടുത്ത ദിവസം പരാതി നൽകുമെന്നും ഇതനുസരിച്ച് കേസ് റജിസ്റ്റർ ചെയ്യുമെന്നുമാണ് വിവരം.

Advertisement