ചിരിയുടെ നൂറുമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച സിദ്ധിക്ക് മണ്ണിലേക്ക് മടക്കം

കൊച്ചി.മലയാളിക്ക് മറക്കാനാവാത്ത ചിരിമുഹൂര്‍ത്തങ്ങള്‍ പകര്‍ന്ന ചലച്ചിത്രകാരന്‍ സിദ്ദിഖിന് വിട നൽകി കേരള ജനത. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിനാളുകൾ എത്തി അന്തിമോപചാരം അർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ
എറണാകുളം സെൻട്രൽ ജുമ മസ്ജിദിൽ ആയിരുന്നു സംസ്കാരം.

മലയാള സിനിമയ്ക്ക് ഹാസ്യത്തിലൂടെ വേറിട്ട ശൈലി പകർന്നു നൽകിയ സംവിധായകൻ സിദ്ദിഖിന് അന്ത്യാഞ്ജലി അർപ്പിച്ച് കലാ കേരളം. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പ്രിയപ്പെട്ട കലാകാരനെ അവസാനമായി കാണാൻ നൂറ് കണക്കിനാളുകളാണ് എത്തിയത്.
കലാ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്ന് നിരവധിപേർ എത്തി അന്തിമോപചാരം അർപ്പിച്ചു.

നടൻ മമ്മൂട്ടി , ജയറാം , ഫാസിൽ, ലാൽ തുടങ്ങി സിദ്ദിഖിന്റെ ജീവിതയാത്രയിൽ ഒപ്പമുണ്ടായിരുന്ന അടുത്ത സുഹൃത്തുക്കളും ഒടുവിലായി സിദ്ദിഖിനെ കാണാൻ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു.

പൊതു ദർശനത്തിനുശേഷം ഭൗതികദേഹം പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി ശേഷം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രിയ കലാകാരൻ വിട പറയുമ്പോൾ അദ്ദേഹത്തിൻറെ സിനിമകള്‍ ചിരിയോര്‍മ്മയായി മലയാളത്തില്‍ എക്കാലവും തുടരും

Advertisement