പച്ചക്കറി വില കുത്തനെ മേലേക്ക്, ഹോർട്ടികോർപ്പ് കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങളില്ല, വലഞ്ഞ് ജനം

കൊച്ചി: സപ്ലൈക്കോയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ഹോർട്ടികോർപ്പ് വിൽപനകേന്ദ്രങ്ങളിലും അവശ്യ സാധനങ്ങൾ കിട്ടാനില്ല. പൊതു വിപണിയിൽ പച്ചക്കറി വില കുതിക്കുമ്പോൾ താങ്ങാവേണ്ട സർക്കാർ സ്ഥാപനം ജനങ്ങൾക്ക് മുന്നിൽ കൈമലർത്തുകയാണ്. കർഷകരിൽ നിന്ന് പച്ചക്കറികൾ ശേഖരിച്ച് കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് എത്തിക്കാനാണ് ഹോർട്ടികോർപ്പ്. ഹോർട്ടികോർപ്പിലെ പച്ചക്കറികൾക്ക് വിലയും കുറവാണ്. എന്നാൽ ആവശ്യമുള്ള പച്ചക്കറികൾ ഔട് ലെറ്റുകളിൽ കിട്ടാനില്ല.

തക്കാളിക്ക് വിപണിയിൽ വില കുതിച്ചുയരുകയാണ്. ഹോർട്ടികോർപ്പിന്റെ കേന്ദ്രങ്ങളിൽ തക്കാളിക്കാണ് ഡിമാൻഡ് കൂടുതൽ. പക്ഷേ ആവശ്യത്തിന് അനുസരിച്ച് കൊടുക്കാനില്ല. മുളക്, കാബേജ്, ഇ‍ഞ്ചി, പടവലം, ബീട്ട് റൂട്ട് ഇങ്ങനെ കറി വയക്കാൻ വേണ്ട പച്ചക്കറികൾക്കെല്ലാം ഹോർട്ടികോർപ്പിൽ ക്ഷാമമാണ്. ന്യായ വില കണക്കാക്കി കേന്ദ്രങ്ങളിൽ എത്തുന്നവർ കാലി സഞ്ചിയുമായി മടങ്ങുകയാണ്.

മഴ കനത്തതോടെ സംസ്ഥാനത്തെ കർഷകർക്കും വിളവ് കുറ‍ഞ്ഞു. വില വർധനവ് കാരണം സംസ്ഥാനത്തിന് പുറത്ത് നിന്ന് പച്ചക്കറികൾ കൊണ്ടുവരാനാവുന്നുമില്ല. ഇതാണ് പച്ചക്കറി ക്ഷാമത്തിന് കാരണമെന്നാണ് ഹോർട്ടികോർപ്പിന്റെ വിശദീകരണം. ഹോർട്ടികോർപ്പ് വിൽപന കേന്ദ്രങ്ങളിൽ പച്ചക്കറികൾ ഇല്ലാതായാൽ അത് ബാധിക്കുക പൊതുവിപണിയിലാണ്. പച്ചക്കറികളുടെ വില കുതിക്കാൻ ഇത് കാരണമാവും. ഓണക്കാലം കൂടി കണക്കിലെടുത്ത് സർക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കാരണം ജീവിക്കാനാവാത്ത സാഹചര്യമാണെന്നാണ് ജനം പറയുന്നത്. അതേസമയം ഓഗസ്റ്റ് മാസത്തെ ശമ്പളം- പെൻഷൻ ചെലവുകൾക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സർക്കാർ. കേന്ദ്രത്തിൻറെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയിൽ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകൾക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്.

Advertisement