കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

Advertisement

തൃശൂർ: തൃശ്ശൂരിൽ റബ്ബർ തോട്ടത്തിൽ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി. ആനയുടെ ജഡം കണ്ടെത്തിയത് ചേലക്കര മൂള്ളൂർക്കര വാഴക്കാട് റോയ് എന്നയാളുടെ പറമ്പിൽ നിന്നാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ആനയുടെ ജഡം പുറത്തെടുത്തു. അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കൊമ്പുകൾ മുറിച്ചുമാറ്റപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പുറത്തു വരുന്ന വിവരം അനുസരിച്ച് പന്നിക്ക് കെണിവച്ചതിൽ ആന കുടുങ്ങിയെന്നാണ് നിഗമനം.

റോയിയും സുഹൃത്തുക്കളുമാണ് വൈദ്യുതി കെണി ഒരുക്കിയത്. അതേസമയം, ആനയെ കുഴിച്ചിടാനെത്തിയത് പാലായിൽ നിന്ന് നാലംഗ സംഘമാണ്. റോയി ഇവർക്ക് രണ്ടുലക്ഷത്തിലേറേ രൂപ നൽകിയെന്നാണ് നിലവിലെ സൂചന. ഇവർ റോയിയുടെ സുഹൃത്തുകളായിരുന്നു. പാലാ സംഘമാണ് കുഴിച്ചിട്ടതും കൊമ്പെടുത്തതും. അവരത് മലയാറ്റൂരിലെ കൊമ്പ് കടത്തുകാർക്ക് കൈമാറുകയായിരുന്നു. അതേസമയം, റോയിയും പാലാ സംഘവും ഒളിവിലാണ്.

Advertisement