സിപിഎം സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതില്‍ അതൃപ്തിയുമായി സിപിഐ

തിരുവനന്തപുരം . സിപിഎം ലീഗിനെ അടുപ്പിച്ചാല്‍ എന്താകും, ഏക സിവില്‍കോഡിനെതിരായ സിപിഎം സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതില്‍ അതൃപ്തിയുമായി സിപിഐ. നിയമത്തിന്റെ കരട് പോലും ആകുന്നതിനു മുന്‍പു നടക്കുന്ന ചര്‍്ച്ചകള്‍ അനാവശ്യമെന്നാണ് സിപിഐ നിലപാട്. ലീഗിനുള്ള ക്ഷണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഈ ആഴ്ച അവസാനം ചേരുന്ന ദേശീയ നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും നിലപാട് പ്രഖ്യാപനം.

സിപിഎം കോഴിക്കോട് സംഘടിപ്പിച്ചിരിക്കുന്ന ഏക സിവില്‍കോഡ് വിരുദ്ധ സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കുകയും വാദപ്രതിവാദങ്ങള്‍ മുറുകുകയും ചെയ്യുമ്പോഴും കാഴ്ചക്കാരുടെ വേഷത്തിലാണ് സിപിഐ. നേതാക്കളാരും പരസ്യപ്രതികരണങ്ങള്‍ക്ക് തയാറായിട്ടില്ല. കരടുപോലും തയാറാക്കിയിട്ടില്ലാത്ത ഒരു നിയമത്തിന്റെ പേരിലാണ് സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുന്നതെന്നാണ് സിപിഐ വാദം. ഇത്ര വലിയ ചര്‍ച്ചകളിലേക്ക് പോകാനുള്ള സമയം ആയിട്ടില്ല. അപ്പോഴാണ് ഏക സിവില്‍കോഡ് വിരുദ്ധ പ്രക്ഷോഭത്തിന്റെ നായകത്വം ഏറ്റെടുക്കാനുള്ള സിപിഎം ശ്രമം.

2018 ല്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ബല്‍ബീര്‍ സിങ് ചൗഹാന്‍ ചെയര്‍മാനായ 21 ാം ലോ കമ്മീഷന്‍ എകസിവില്‍കോഡ് അപ്പോള്‍ അനാവശ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് കഴിഞ്ഞ നംവബറില്‍ രൂപീകരിച്ച റിട്ടയേഡ് ജസ്റ്റിസ് റിതുരാജ് അവാസ്തി ചെയര്‍മാനായ 22ാം ലോകമ്മീഷനാകട്ടെ റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ചിട്ടുമില്ല. കരടുപോലും ആകാത്ത നിയമത്തിലാണ് സംസ്ഥാനത്തെ ചര്‍ച്ചകളെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ നേതൃയോഗങ്ങള്‍ക്കു ശേഷമായിരിക്കും സിപിഐ നിലപാട് പരസ്യമായി പറയുക.
പിടുസി
ഏകസിവില്‍ കോഡിനെതിരായ നിലപാടിനപ്പുറം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതാണ് സിപിഐയുടെ പ്രശ്‌നം. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയോടുള്ള സിപിഎമ്മിന്റെ മൃദുസമീപനം ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാകുമോ എന്നതും സിപിഐയുടെ ഉറക്കം കെടുത്തും.

Advertisement