പണിവരുന്നുണ്ട് അവറാച്ചാ,വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ

തിരുവനന്തപുരം. സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ പ്രാബല്യത്തിലായി.കാറുകള്‍ക്കും ബസുകള്‍ക്കും വേഗം കൂടും.ഇരു ചക്രവാഹനങ്ങള്‍ക്ക് പരമാവധി വേഗത
60 കിലോമീറ്ററാക്കി പൂട്ടിട്ടു.അപകടങ്ങൾ കൂടുന്നതടക്കം പരിഗണിച്ചാണ് വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കാൻ തീരുമാനിച്ചത്.
2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുണ്ടായിരുന്നത്.ഇരുചക്ര വാഹനങ്ങളും കാറുകളും ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളുടെയും നിയമാനുസൃതമായ വേഗപരിധി പുതുക്കി നിശ്‍ചയിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെ വേഗപരിധി കുറച്ചതിനൊപ്പം കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങളുടെ വേഗപരിധി കൂട്ടി എന്നതും ശ്രദ്ധേയമാണ്.

പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി.

മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്.ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ,4 വരി ദേശീയ പാതയിൽ 90,മറ്റ് ദേശീയപാതകളിൽ 85, 4 വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.

Advertisement