എഐ ക്യാമറ വഴി പിഴയടക്കുന്നതിന് നോട്ടീസയക്കുന്നത് നിര്‍ത്തി

സര്‍ക്കാര്‍ പണം നല്‍കാത്തതിനാലാല്‍ എഐ ക്യാമറ വഴി പിഴയടക്കുന്നതിന് നോട്ടീസയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തി. തപാല്‍ നോട്ടീസിന് പകരം ഇപ്പോള്‍ ഇ ചെല്ലാന്‍ മാത്രമാണ് അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതില്‍ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.
നിയമലംഘനം കുറയ്ക്കുക, നിയമലംഘകരില്‍ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക- ഇതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. അഴിമതി ആരോപണത്തില്‍ കുരുങ്ങിയ ക്യാമറ പദ്ധതി 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധിയില്‍ തന്നെയാണ്. ജൂണ്‍ അഞ്ചിന് പിഴയീടാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് നാലര-അഞ്ചു ലക്ഷംവരെയായി. പ്രതി വര്‍ഷം 25 ലക്ഷം നോട്ടീസയക്കുമെന്നായിരുന്നു കെല്‍ട്രോണിന്റെ കരാര്‍. ഏപ്രില്‍ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീസയക്കണമെങ്കില്‍ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഇതേവരെ മറുപടി നല്‍കിയിട്ടുമില്ല. പേപ്പര്‍ വാങ്ങാന്‍ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടീസയപ്പ് കെല്‍ട്രോണ്‍ നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ നിയമലംഘനം കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചാല്‍ മൊബൈലേക്ക് ഇ-ചെല്ലാന്‍ മാത്രം അയക്കും.

Advertisement