എഐ ക്യാമറ അഴിമതി മറയ്ക്കാൻ സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വി ഡി സതീശൻ

തിരുവനന്തപുരം:

എഐ ക്യാമറകൾ സ്ഥാപിച്ച ശേഷം അപകടങ്ങൾ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിലും പുറത്തും ഈ കള്ളം ആവർത്തിച്ചത് കൂടാതെ സർക്കാർ ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു. കള്ളക്കണക്ക് നൽകി ഹൈക്കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ച ഗതാഗത മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. സ്ഥാനത്ത് തുടരാൻ അദ്ദേഹം അർഹനല്ലെന്നും ഗതാഗത മന്ത്രി രാജി വെച്ചൊഴിയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു

പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയിൽ ഗതാഗത മന്ത്രി നൽകിയ മറുപടി പൊതുസമൂഹത്തിന് മുന്നിൽ നിൽക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിയും നട്ടാൽ കുരുക്കാതെ കള്ളം ആവർത്തിച്ചു കൊണ്ടിരുന്നത്. നിയമസഭാ രേഖകൾ പ്രകാരം കഴിഞ്ഞ വർഷം ജൂണിൽ 3714 അപകടങ്ങളും ഈ വർഷം ജൂണിൽ 3787 അപകടങ്ങളും ഉണ്ടായി. ജൂലൈ മാസത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 254 അപകടങ്ങൾ കൂടുതലായി ഉണ്ടായി.

2022 ഓഗസ്റ്റിൽ 3366 അപകടങ്ങളും 307 അപകട മരണങ്ങളും നടന്നപ്പോൾ ഈ വർഷം ഓഗസ്റ്റിൽ 4006 അപകടങ്ങളും 353 അപകട മരണങ്ങളാണുള്ളത്. വസ്തുതകൾ ഇതായിരിക്കെ കള്ളക്കണക്ക് നൽകി ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണ്. എഐ ക്യാമറയുടെ പേരിൽ നടന്ന കൊള്ള മറച്ചുവെക്കാനാണ് റോഡ് അപകടങ്ങളിൽ കുറവുണ്ടായെന്ന വ്യാജ പ്രചാരണം സർക്കാർ ബോധപൂർവം നടത്തുന്നത്.

അഴിമതിയിൽ മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് വരെ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ സഹിതമാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. എന്നിട്ടും മറുപടി നൽകാനോ നടപടികൾ സ്വീകരിക്കാനോ മുഖ്യമന്ത്രിയോ സർക്കാരോ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയിലുള്ള ഈ കേസിനെ ദുർബലപ്പെടുത്തുകയെന്ന് ഗൂഢലക്ഷ്യത്തോടെയാണോ വ്യാജക്കണക്കുകൾ നിർമിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

Advertisement