പാട്ട് കേട്ട് കുളിച്ചതിന് മാപ്പെഴുതിപ്പിച്ചു; ‘കേരളത്തിലെ കോളേജ് ഹോസ്റ്റലുകൾ സുരക്ഷാ ജയിലുകൾക്ക് സമമെന്ന്’

കോട്ടയം: തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയായ ശ്രദ്ധ സതീഷിൻറെ (20) ആത്മഹത്യയ്ക്ക് പിന്നാലെയാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിലെ അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അരങ്ങേറുന്ന തികച്ചും വിദ്യാർത്ഥി വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ കാര്യങ്ങൾ പുറം ലോകമറിഞ്ഞത്.

ക്ലാസിന് ശേഷം പെൺകുട്ടികൾ ഹോസ്റ്റൽ മുറിയിലേക്ക് പോകുമ്പോൾ ആൺകുട്ടികളുമായി സംസാരിക്കാതിരിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് ആകാശപാത വരെ നിർമ്മിച്ച കോളേജാണ് അമൽ ജ്യോതി. കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികളോട് രണ്ടാം തരം പൗരന്മാരോടെന്ന നിലയിലാണ് കോളേജ് അധികൃതർ പെരുമാറുന്നതെന്ന് കോളേജിലെ വിദ്യാർത്ഥിനികൾ ഇതിനകം വിവിധ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിച്ച് കഴിഞ്ഞു. ഇതിനിടെയാണ് ‘കുളിക്കുമ്പോൾ പാട്ട് കേട്ടു എന്നതിന് തന്നോട് കോളേജ് അധികൃതർ മാപ്പെഴുതി വാങ്ങി’യെന്ന ഒരു വിദ്യാർത്ഥിനിയുടെ കുറിപ്പ് പുറത്ത് വന്നത്. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിൽ പങ്കുവയ്ക്കപ്പെട്ട കുറിപ്പ് ദേശീയ മാധ്യമങ്ങളിലടക്കം പുന:പ്രസിദ്ധീകരിച്ചു. നിരവധി പേർ കോളേജിൻറെ പ്രവർത്തിക്കെതിരെ രോഷം പ്രകടിപ്പിച്ചു.

“കുളിക്കുമ്പോൾ ഫോണിൽ പാട്ടുകൾ കേട്ടതിന് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു, ഇനി ഇത് സംഭവിക്കില്ല. എനിക്ക് പ്രധാനപ്പെട്ട ജോലികളും പ്രോജക്‌റ്റും പൂർത്തിയാക്കാനുള്ളതിനാൽ എൻറെ ഫോൺ തിരികെ നൽകാൻ ഞാൻ നിങ്ങളോട് ദയയോടെ അഭ്യർത്ഥിക്കുന്നു,” കുട്ടി കോളേജ് അധികാരികൾക്കായുള്ള മാപ്പ് അപേക്ഷയിൽ എഴുതി. ഈ മാപ്പപേക്ഷേ r/Kerala എന്ന അക്കൗണ്ടിൽ നിന്നാണ് പങ്കുവയ്ക്കപ്പെട്ടത്. കുളിക്കുമ്പോൾ പാട്ട് കേട്ടാൽ മാത്രമല്ല, ആൺ കുട്ടികളോട് സംസാരിച്ചാൽ, ഒപ്പമിരുന്നാൽ…. ഇവയെല്ലാം കുറ്റങ്ങളും അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം ശിക്ഷകളുണ്ട് അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.

Repulsive_Coat2215 അക്കൗണ്ടിൽ നിന്നും വന്ന കമൻറ് ഇങ്ങനെയാണ്… “ഞാൻ അമൽ ജ്യോതിയിൽ നിന്നാണ് വരുന്നത്.. ഞങ്ങൾക്ക് ചിരിച്ചതിന് പിഴയുണ്ടായിരുന്നു. സുഹൃത്തേ, നിങ്ങൾ പാട്ടെങ്കിലും കേൾക്കുന്നുണ്ടായിരുന്നു. പഠന സമയമായ രാത്രി എട്ടിനും ഒൻപതിനും ഇടയ്ക്ക് ടോയ്‌ലറ്റ് ഉപയോഗിച്ചതിന് എനിക്ക് പിഴ കിട്ടി. ഇപ്പോൾ ഇതൊരു തമാശയല്ല, മെഡിക്കൽ വിദ്യാർത്ഥികളെപ്പോലെ ഞങ്ങളുടെ സമരങ്ങൾക്ക് ഒരിക്കലും വ്യാപ്തിയുണ്ടാകില്ല. താമസിയാതെ ക്ലാസുകൾ ആരംഭിക്കും, പരീക്ഷകൾ വരും, നമ്മുടെ പ്രിയപ്പെട്ട മാധ്യമങ്ങൾക്ക് താൽപ്പര്യമുണ്ടാകില്ല. ഈ പെൺകുട്ടികൾക്ക് നീതി വേണം.. അങ്ങനെ ആരും അവരുടെ ജീവൻ അപഹരിക്കില്ല.’

അതെ ഒന്ന് ചിരിച്ചാലടക്കം ഫൈൻ കൊടുക്കേണ്ട തരത്തിൽ അതിഗുരുതരമായ സാമൂഹികാവസ്ഥയിലൂടെയാണ് കേരളത്തിലെ സ്വാകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ കടന്നുപോകുന്നത് എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, സാമൂഹിക മാധ്യമക്കുറിപ്പുകൾ മാതാപിതാക്കളെയും കുറ്റപ്പെടുത്തുന്നു. തങ്ങളുടെ കുട്ടികൾക്ക് നേരെ ഭരണകൂടം കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് അവർ ഭൂരിഭാഗവും ആഗ്രഹിക്കുന്നു. ഈ ഹോസ്റ്റലുകൾ അടിസ്ഥാനപരമായി ആധുനിക കാലത്തെ മിതമായ സുരക്ഷാ ജയിലുകൾക്ക് സമാനമാണെന്ന് ഒരു റെഡ്ഡിറ്റ് ഉപഭാക്താവ് എഴുതി.

Advertisement