ആറ് വയസ്സുകാരി മകളെ കൊലപ്പെടുത്തിയ സംഭവം; കാരണം തേടി പോലീസ്

മാവേലിക്കര: ആറുവയസുകാരിയായ മകളെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതിൽ
കാരണം തേടി പോലീസ്.
മകളെ കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ ദേഷ്യത്തിലെന്നായിരുന്നു പ്രതിയുടെ ആദ്യമൊഴി.
പിന്നീട് ഇത് തിരുത്തിയതോടെ വിശദമായ അന്വേഷണത്തിലാണ് പൊലീസ്. നക്ഷത്രയുടെ പോസ്റ്റ്മോർട്ടം നടപടികൾ
കായംകുളം താലൂക്ക് ആശുപത്രിയിൽ തുടരുകയാണ്.

ഇന്നലെ രാത്രി എട്ടുമണിക്ക് പുന്നമൂടുള്ള വീടിന്റെ മുൻഭാഗത്ത് വെച്ചാണ് നക്ഷത്രയെ ശ്രീമഹേഷ്‌ വെട്ടിക്കൊലപ്പെടുത്തിയത്.
മഴുകൊണ്ടുള്ള വെട്ടേറ്റ് കുട്ടിയുടെ കഴുത്തറ്റു.
നിലവിളി കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചു.
സമീപവാസികളാണ് വെട്ടേറ്റ സുനന്ദയെ ആശുപത്രിയിൽ എത്തിച്ചത്. പിടിയിലായ ശ്രീമഹേഷ്‌ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറയുന്നത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പോലീസ് പറയുന്നു.
ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് നാട്ടുകാരുടെ സംശയം.

രണ്ടുവർഷം മുമ്പ് ശ്രീമഹേഷിന്റെ ഭാര്യ വിദ്യ ജീവനോടുക്കിയിരുന്നു.
വിദ്യയുടെ വീട്ടിൽ പോകണമെന്ന് നക്ഷത്ര വാശി പിടിച്ചതിന് പിന്നാലെയാണ് കൊലപാതകമെന്നും വിവരമുണ്ട്.
പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്ന ശ്രീമഹേഷിന്റെ വിവാഹം മുടങ്ങിയിരുന്നു.
ഇതും കൊലപാതകത്തിന് കാരണമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അമ്മ വിദ്യയുടെ പത്തിയൂരിലെ വീട്ടിൽ വൈകിട്ടാണ് നക്ഷത്രയുടെ സംസ്കാരം. ആശുപത്രിയിൽ ചികിത്സയിലുളള മഹേഷിൻ്റ അമ്മ അപകടനില തരണം ചെയ്തിട്ടുണ്ട്.

Advertisement