പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽമാറ്റി; സഹതടവുകാരുടെ പരാതി?

തിരുവനന്തപുരം: കാമുകനായിരുന്ന ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് മാറ്റി. മാവേലിക്കര സബ് ജയിലിലേക്കാണ് മാറ്റിയത്. ഗ്രീഷ്മയ്ക്കെതിരെ ചില സഹതടവുകാർ പരാതി നൽകിയിരുന്നതായി സൂചനയുണ്ട്. എന്നാൽ, ജയിൽ സൂപ്രണ്ട് ഇക്കാര്യം നിഷേധിച്ചു.

ജയിലിൽ ആളുകൾ കൂടുമ്പോൾ പഴയ തടവുകാരിൽ ചിലരെ മാറ്റാറുണ്ടെന്നും ഗ്രീഷ്മയ്ക്കൊപ്പം മൂന്ന് പേരെയും മറ്റു ജയിലുകളിലേക്ക് മാറ്റിയതായും സൂപ്രണ്ട് പറഞ്ഞു. ചിലരെ അവരുടെ അഭ്യർഥന പ്രകാരമാണ് മാറ്റിയത്. മറ്റു ജയിലുകളിലുണ്ടായിരുന്നവരെ അട്ടകുളങ്ങരയിലേക്കും മാറ്റിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടകുളങ്ങര ജയിലിലാണ് കഴിഞ്ഞിരുന്നത്.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവരും കേസിലെ പ്രതികളാണ്. സിന്ധുവും നിർമൽകുമാറും ജാമ്യത്തിലിറങ്ങി. 2022 ഒക്ടോബർ 14ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്നാണ് ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. സൈന്യത്തിൽ ജോലി ചെയ്യുന്ന യുവാവിന്റെ വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചത്

Advertisement