അരിച്ചുപെറുക്കിയിട്ടും അരിക്കൊമ്പനെ കണ്ടെത്താനായില്ല; ദൗത്യം നാളെ 8ന് പുനരാരംഭിക്കും

ചിന്നക്കനാൽ(ഇടുക്കി) : വനം വകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ശനിയാഴ്ച രാവിലെ എട്ടു മണിക്ക് പുനരാരംഭിക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്ണോയ്. ട്രാക്കിങ് സംഘം പുലർച്ചെ മുതൽ അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെ പൂർത്തിയായില്ലെങ്കിൽ ഞായറാഴ്ചയും ദൗത്യം തുടരും. ആനയെ ഇതുവരെ കണ്ടെത്താനായില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 4.30ന് ദൗത്യം ആരംഭിച്ചെങ്കിലും, ഉച്ചയ്ക്ക് 12 മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് തൽക്കാലത്തേക്ക് അവസാനിപ്പി‌ച്ചത്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പ്രദേശത്തുള്ള ഉദ്യോഗസ്ഥർക്ക് മടങ്ങാൻ ഔദ്യോഗികമായി നിർദേശം നൽകി. അരിക്കൊമ്പനെ കണ്ടെത്താനായി കൂടുതൽ പേരടങ്ങുന്ന സംഘം തിരച്ചിലിറങ്ങിയെങ്കിലും അതും വിഫലമായിരുന്നു.

അരിക്കൊമ്പൻ ഉറക്കത്തിലാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി വനംവകുപ്പ് രംഗത്തെത്തിയിരുന്നു. രാവിലെ ദൗത്യസംഘം കണ്ടതും ചാനലുകളിൽ ഉൾപ്പെടെ ദൃശ്യങ്ങൾ പ്രചരിച്ചതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെയാണെന്നാണ് വനംവകുപ്പ് നൽകിയ വിശദീകരണം.

കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ നിൽക്കുന്നുവെന്നായിരുന്നു വിവരമെങ്കിലും, ആനക്കൂട്ടത്തിനൊപ്പമുള്ളത് ചക്കക്കൊമ്പനാണെന്ന് വനം വകുപ്പ് അറിയിക്കുകയായിരുന്നു. ഈ മേഖലയിലുള്ള മറ്റു പ്രധാന ആനകളെയെല്ലാം കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചെങ്കിലും, അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായില്ല. അരിക്കൊമ്പൻ എവിടെയെന്ന് ഇപ്പോഴും നിശ്ചയമില്ല. രാവിലെ കണ്ട കാട്ടാനക്കൂട്ടത്തിൽ അരിക്കൊമ്പനുണ്ടെന്ന് തെറ്റിദ്ധരിച്ചിരുന്നു.

301 കോളനിക്കു സമീപമുള്ള വനപ്രദേശത്ത് ഇന്നലെ വരെ അരിക്കൊമ്പനെ കണ്ടിരുന്നു. എന്നാൽ, ദൗത്യസംഘം കാടുകയറിയതിനു പിന്നാലെ അരിക്കൊമ്പൻ അപ്രത്യക്ഷനാകുകയായിരുന്നു. ഇതോടെ അരിക്കൊമ്പൻ ദൗത്യം തുടരുന്ന കാര്യം സംശയത്തിലായി. ഇന്നു ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസവും ശ്രമം തുടരുമെന്നു കോട്ടയം ഡിഎഫ്ഒ എൻ.രാജേഷ് വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദൗത്യം പൂർത്തിയാകും വരെയാണ് നിയന്ത്രണം.

ഇന്നു പുലർച്ചെ നാലരയോടെയാണ് വനംവകുപ്പ് അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം കുറിച്ചത്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ആന നിൽക്കുന്ന സ്ഥലം നിർണയിക്കാൻ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലർച്ചെ നാലേമുക്കാലോടെ കാട്ടിലേക്ക് തിരിച്ചു. ഈ സംഘം 6.20ഓടെ ആന നിൽക്കുന്ന സ്ഥലം നിർണയിച്ച് മയക്കുവെടി വയ്ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങി. ആറരയോടെ കുങ്കിയാനകളും രംഗത്തിറങ്ങി.

ഇതിനിടെ ഇന്നു പുലർച്ചെ മുത്തമ്മ കോളനിക്കു സമീപം അരിക്കൊമ്പനെ കണ്ടതായി വാർത്തകൾ പ്രചരിച്ചു. പിന്നീട് സിമന്റ് പാലം പ്രദേശത്ത് അരിക്കൊമ്പൻ നിൽക്കുന്നുവെന്നായി പ്രചാരണം. ഇതോടെ മയക്കുവെടി വയ്ക്കാൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാർ അടങ്ങുന്ന സംഘം ബേസ് ക്യാംപിൽ നിന്ന് പുറപ്പെടുകയും ചെയ്തു. മയക്കുവെടി വയ്ക്കാനുള്ള സംഘം സജ്ജമായെങ്കിലും അരിക്കൊമ്പൻ മറ്റ് ആനകൾക്കൊപ്പം എത്തിയത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ വന്നു. ഇതിനിടെയാണ്, ഇതുവരെ കണ്ടത് ചക്കക്കൊമ്പനെയാണെന്ന് വനംവകുപ്പ് അറിയിച്ചത്.

Advertisement