അഭിലാഷ് ടോമിയെ മറികടന്ന് ക്രിസ്റ്റൻ ന്യൂഷാൻ; ഒറ്റയ്ക്ക് കടലിൽ ലോകം ചുറ്റി തിരിച്ചെത്തി

235 ദിവസങ്ങൾ കടലിൽ ജീവിച്ച് ചരിത്രത്തിൽ ഇടംനേടുകയാണ് ദക്ഷിണാഫ്രിക്കയുടെ ക്രിസ്റ്റൻ ന്യൂഷാഫർ എന്ന 39കാരി. തന്റെ എതിരാളിയായ ഇന്ത്യയുടെ അഭിമാനം നാവിക കമാൻഡർ അഭിലാഷ് ടോമിയെക്കാൾ ഒരു ദിവസം മുൻപ് ഫിനിഷിങ് ലൈൻ കടന്നാണ് ക്രിസ്റ്റൻ ചരിത്രം സൃഷ്ടിച്ചത്.

2022ൽ ആരംഭിച്ച ക്രിസ്റ്റന്റെ യാത്ര ഏപ്രിൽ 27നാണ് അവസാനിച്ചത്. 2022 ഗോൾഡൻ ഗ്ലോബ് നോൺ സ്‌റ്റോപ്പ് റൗണ്ട് ദി വേൾഡ് എന്ന മത്സരത്തിൽ വിജയിക്കുന്ന ആദ്യ വനിത എന്ന റെക്കോർഡും ഇതോടെ ക്രിസ്റ്റൻ സ്വന്തമാക്കിയിരിക്കുകയാണ്.

ഒരു ചെറിയ ഫൈബർ ഗ്ലാസ് ബോട്ടിൽ സെപ്റ്റംബർ നാലിനാണ് ക്രിസ്റ്റനടക്കമുളള 15 മത്സരാർത്ഥികൾ യാത്ര ആരംഭിച്ചത്. 36 അടിയുളള മിന്നെഹാഹ എന്ന ബോട്ടിലായിരുന്നു ക്രിസ്റ്റന്റെ സഞ്ചാരം. പ്രതികൂലമായ കാലാവസ്ഥയിൽ 15 മത്സരാർത്ഥികളിൽ മൂന്നു പേരൊഴികെയുളളവർക്ക് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. അതിൽ ഒരു മത്സരാർത്ഥി സഞ്ചരിച്ച ബോട്ട് ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിപോവുകയും ചെയ്തിരുന്നു. മറ്റു പലരുടെയും ബോട്ടുകൾക്ക് സാരമായ പരിക്കുകൾ സംഭവിച്ചു. യാത്രക്കിടെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടവരുമുണ്ട്.

ക്രിസ്റ്റനും ഒട്ടേറെ ബുദ്ധിമുട്ടുകൾ യാത്രയിൽ അനുഭവിക്കേണ്ടി വന്നു. പലപ്പോഴും കാറ്റില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം കടലിൽ നിശ്ചലമായി കഴിയേണ്ടി വന്നു. കടലിന്റെ പ്രവചിക്കാനാവാത്ത സ്വഭാവവും ചില സമയങ്ങളിൽ ക്രിസ്റ്റന് വെല്ലുവിളിയായി. ദിവസങ്ങൾ നീണ്ട യാത്രയ്ക്കു ശേഷം ഫ്രാൻസിലെ ലെസ് സാബിൾസ് ഡി ഒലോണിലെ തുറമുഖത്താണ് ക്രിസ്റ്റൻ എത്തിയത്. എത്തിയതിനുശേഷമാണ് താനാണ് മത്സരത്തിൽ വിജയിച്ചതെന്ന കാര്യം ക്രിസ്റ്റൻ അറിയുന്നത്.

ഗോൾഡൻ ഗ്ലോബ് വളരെ വ്യത്യസ്തമായ ഒരു മത്സരമാണ്. ഇതിൽ പങ്കെടുക്കുന്നവർക്ക് തങ്ങളുടെ ബോട്ടിന്റെ മത്സരത്തിനിടയിലെ സ്ഥാനം തിരിച്ചറിയാനുളള അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളൊന്നും ഉപയോഗിക്കാനുളള അനുവാദമില്ല. പകരം സെലസ്റ്റിയൽ നാവിഗേഷനെ മാത്രമെ മത്സരാർത്ഥികൾ ആശ്രയിക്കാൻ പാടുളളു. നേരത്തെ 1968ൽ ഇതുപോലെ നോൺസ്‌റ്റോപ്പ് റേസിങ് നടന്നിട്ടുണ്ട്. അതിന്റെ ഒരു പുതിയ പതിപ്പായിട്ട് 2018ലാണ് ഇത് പുനരാരംഭിച്ചത്.

സാഹസിക സമുദ്രയാത്രകളിലൂടെ പരിചിതനായ ഇന്ത്യയുടെ നാവിക കമാൻഡർ അഭിലാഷ് ടോമിയാണ് ക്രിസ്റ്റന് പിന്നിലെത്തിയത്. ക്രിസ്റ്റനെക്കാൾ ഒരു ദിവസം പിന്നിലാണ് അഭിലാഷ് ടോമി മത്സരം പൂർത്തിയാക്കിയത്. ഓസ്ട്രിയൻ നാവികനായ മൈക്കൽ ഗുഗൻബർഗിനാണ് മൂന്നാം സ്ഥാനം.

കുട്ടിക്കാലം മുതൽ തന്നെ ക്രിസ്റ്റൺ ബോട്ടും കപ്പലുമെല്ലാം ഓടിക്കുന്നുണ്ട്. എന്നാൽ ഇത് പ്രൊഫഷനായി തിരഞ്ഞെടുക്കുന്നത് 2006ലാണ്. അന്നുമുതൽ കപ്പൽ ഓടിക്കുന്നതു മുതൽ സെയിൽബോട്ട് ഡെലിവറിവരെയുളള വൈവിധ്യമാർന്ന ജോലികൾ ക്രിസ്റ്റൻ ചെയ്യുന്നു. ക്രിസ്റ്റൻ ഒറ്റയ്ക്ക് നടത്തിയ ദീർഘദൂരത്തേക്കുളള ഡെലിവറി പോർചുഗലിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു. ഒരു വിൻഡ് വെയ്ൻ മാത്രമുളള ഒറ്റയ്ക്ക് തുഴയാവുന്ന 32 അടി ഫെറോ സിമന്റ് സ്ലൂപ്പിലായിരുന്നു ആ യാത്ര. 2015 ൽ ദക്ഷിണ ജോർജിയ, അന്റാർട്ടിക് പെനിൻസുല, പാറ്റഗോണിയ, ഫോക്‌ലാൻഡ്‌സ് തുടങ്ങിയ ഇടങ്ങളിലായി പ്രശസ്ത നാവികൻ സ്‌കിപ് നൊവാക് നടത്തിയ പെലാജിക് പര്യവേഷണങ്ങളിലും പങ്കെടുത്തു.

നിരവധി സിനിമകൾക്കു വേണ്ടിയും ക്രിസ്റ്റൻ കപ്പലോടിച്ചിട്ടുണ്ട്. അന്റാർട്ടിക്ക് ഓഷ്യന്റെ ഭംഗി പകർത്തിയെടുക്കുന്നതിനായിരുന്നു പലതും. നാഷണൽ ജ്യോഗ്രഫിക്കു വേണ്ടി നടത്തിയ ‘വൈൽഡ് ലൈഫ് റസറക്ഷൻ ഐലന്റ് – വിത്ത് ബെർടി ഗ്രിഗറി’ എന്ന സീരീസിനുവേണ്ടിയും ക്രിസ്റ്റൻ കപ്പലോടിച്ചിട്ടുണ്ട്. ബിബിസിയുടെ പല ഡോക്യുമെന്ററികൾക്കായും ക്രിസ്റ്റൻ കപ്പലോടിച്ചിട്ടുണ്ട്. കപ്പലോട്ടത്തിനു പുറമെ സാഹസിക സൈക്ലിംങും ക്രിസ്റ്റന് ഇഷ്ട മേഖലയാണ്. യൂറോപ്പിൽ നിന്ന് തന്റെ നാടായ ദക്ഷിണാഫ്രിക്കയിലേക്ക് സൈക്കിളിൽ പോയിട്ടുണ്ട് ക്രിസ്റ്റൻ, അതും വെറും 22 വയസുളളപ്പോൾ. ഒരു വർഷത്തോളമെടുത്താണ് 15,000 കിലോമീറ്റർ ദൂരം ആ യാത്രയിൽ ക്രിസ്റ്റൻ സൈക്കിളിൽ പിന്നിട്ടത്.

Advertisement