തീരദേശഹൈവേ: സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസ പാക്കേജ്

തിരുവനന്തപുരം: തീരദേശ ഹൈവേയ്ക്കു വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനു പ്രത്യേക പുനരധിവാസ പാക്കേജ് തയാറാക്കിയതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തീരദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്രമായ പ്രത്യേക പുനരധിവാസ പാക്കേജാണു തയാറാക്കിയിട്ടുള്ളത്. ജനങ്ങൾക്കു മാന്യമായ പുനരധിവാസം ഉറപ്പാക്കുന്നതാണ് ഈ പാക്കേജെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

പാക്കേജ് രണ്ട് വിഭാഗങ്ങളിലാണ്. ഉടമസ്ഥാവകാശ രേഖകൾ ഉള്ളവർ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടും. കാറ്റഗറി ഒന്നിൽ ഉൾപ്പെട്ടവരുടെ കെട്ടിടം ഏറ്റെടുക്കുമ്പോൾ കെട്ടിടത്തിനു കണക്കാക്കുന്ന തുകയിൽനിന്ന് ഡിപ്രീസിയേഷൻ മൂല്യം കിഴിച്ച്, സൊളേഷ്യം നൽകി, ഡിപ്രീസിയേഷൻ വാല്യൂ കൂടി കൂട്ടിയ തുക നഷ്ടപരിഹാരമായി നൽകും. സ്ഥലം വിട്ടു നൽകുന്നവർക്കു 2013ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥലവില നൽകും. അതോടൊപ്പം പുനരധിവസിക്കപ്പെടേണ്ട കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരമോ നൽകും.

ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്തവരെ പുനരധിവാസ പാക്കേജിലെ കാറ്റഗറി രണ്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ഡിപ്രീസിയേഷൻ മൂല്യം കിഴിക്കാതെയുള്ള കെട്ടിട വിലയാണു നഷ്ടപരിഹാരമായി നൽകുക. പുനരധിവസിപ്പിക്കപ്പെടേണ്ട കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം നൽകും. പ്രത്യേക പുനരധിവാസ പാക്കേജുകളില്‍ ഏറ്റവും മികച്ചതാണ് ഇതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

റോഡുകളും പാലങ്ങളും: ഗുണനിലവാര പരിശോധനയ്ക്ക് ആധുനിക മൊബൈൽ ലാബ്; ഫ്ലാഗ് ഓഫ് ബുധനാഴ്ച
ആകെ 52 സ്‌ട്രെച്ചുകളിലായി 623 കിലോമീറ്റർ ദൈര്‍ഘ്യമാണ് ഒന്‍പതു ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേയ്ക്ക് ഉണ്ടാകുക. 44 സ്‌ട്രെച്ചുകളിലായി 537 കിലോമീറ്റര്‍ ദൂരം കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് പ്രവൃത്തി നടത്തുന്നത്. 24 സ്ട്രെച്ചുകളിലായി 415 കിലോമീറ്റര്‍ ദൂരം ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. ഓരോ 50 കിലോമീറ്റർ ഇടവിട്ട് ആകെ 12 ഇടങ്ങളില്‍ പ്രത്യേക ടൂറിസം കേന്ദ്രങ്ങള്‍ സജ്ജമാക്കും. സൈക്കിൾ ട്രാക്ക്, ചാർജിങ് സ്റ്റേഷനുകള്‍, റസ്‌റ്ററന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. തീരദേശ ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകും. നാടിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി 2026നു മുൻപ് പൂർത്തിയാക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisement