ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ്; പ്രതിഷേധവുമായി പിടിഐ പ്രവർത്തകർ: സംഘർഷം

ലഹോർ: തോഷഖാന കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്‌ലമാബാദ് പൊലീസിന്റെ നീക്കം. ഇസ്‌ലമാബാദ് പൊലീസ് ഇമ്രാൻ ഖാന്റെ ലഹോറിലെ വസതിക്കു സമീപമെത്തി. ഇമ്രാന്റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് കണ്ടെയ്‌നറുകൾ സ്ഥാപിച്ചു തടഞ്ഞു.

അറസ്റ്റ് തടയാൻ പിടിഐ പ്രവർത്തകർ വസതിക്കുമുന്നിൽ സംഘടിച്ചിട്ടുണ്ട്. പ്രവർത്തകർ പൊലീസിനുനേരെ കല്ലേറിഞ്ഞു. പിന്നാലെ, പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കള്ളക്കേസുകളിൽ ഇമ്രാൻ ഖാൻ പൊലീസിനു കീഴടങ്ങില്ലെന്നു മുതിർന്ന പിടിഐ നേതാവ് ഫാറൂഖ് ഹബീബ് മാധ്യമങ്ങളോടു പറഞ്ഞു. ‘‘വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലെ അറസ്റ്റ് വാറന്റുകൾ ഇസ്‌ലാമാബാദ് ഹൈക്കോടതി ഇന്നു സസ്‌പെൻഡ് ചെയ്തിരുന്നു. പ‍ൊലീസ് ഇപ്പോൾ കൊണ്ടുവന്ന പുതിയ വാറന്റുകൾ എന്താണെന്നു നോക്കാം’’– ഹബീബ് പറഞ്ഞു. തോഷഖാന കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാണു പൊലീസ് സംഘം എത്തിയിട്ടുള്ളതെന്ന് ഇസ്‌ലാമാബാദ് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച, ലഹോറിലെ ഇമ്രാന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ അനുയായികൾക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ പിടിഐ പ്രവർത്തകൻ അലി ബിലാൽ എന്ന സിൽലെ ഷാ കൊല്ലപ്പെട്ടിരുന്നു. ഷായുടെ കൊലപാതകത്തിൽ ഖാനും മറ്റു 400 പേർക്കുമെതിരെ ലഹോർ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. വസ്തുതകളും തെളിവുകളും മറച്ചുവച്ചതിനാണ് എഫ്‌ഐആർ. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായശേഷം ഇമ്രാനെതിരെയുള്ള 81-ാമത്തെ എഫ്‌ഐആറാണിത്.

Advertisement