വിവാഹത്തിനുമുമ്പേ സ്ത്രീധനപീഡനം, കുര്യാത്തിയിലെ ആതിരയുടെ മരണത്തില്‍ പരാതിയുമായി ബന്ധുക്കള്‍

നെടുമങ്ങാട്: നിശ്ചയിച്ച വിവാഹത്തില്‍ നിന്നു യുവാവ് പിന്മാറി, മനംനൊന്ത് യുവതിയുടെ ആത്മഹത്യ ,പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍.

വരനും ബന്ധുക്കളും ആവശ്യപ്പെട്ട കൂടുതല്‍ പണം നല്‍കാതിരുന്നതോടെയാണിവര്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നും അതാണ് മകളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പരാതി. നെടുമങ്ങാട് വലിയമല സ്റ്റേഷന്‍ പരിധിയിലെ കുര്യാത്തി ശ്രീകൃഷ്ണ വിലാസത്തില്‍ ശ്രീകുമാറിന്റെ മകളായ ആതിര ശ്രീകുമാറാണ്(25) കഴിഞ്ഞ ആറിന് ആത്മഹത്യ ചെയ്തത്.

2022 നവമ്ബര്‍ 13ന് പനയമുട്ടം സ്വാതി ഭവനില്‍ സോനുവുമായി യുവതിയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ഏപ്രില്‍ 30ന് വിവാഹവും തീരുമാനിച്ചു. ഇതിനായി ക്ഷണകത്തും അച്ചടിച്ചു, വിവാഹവും വിളിച്ചു തുടങ്ങിയിരിക്കെയാണ് യുവതിയുടെ ആത്മഹത്യ. വട്ടിയൂര്‍ക്കാലെ സ്മാര്‍ട്ട് കണ്‍സ്ട്രക്ഷനില്‍ ജോലിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സോനുവിന്റെ സ്വഭാവത്തില്‍ വിവാഹ നിശ്ചയത്തിന് പിന്നാലെ മാറ്റം വന്നതായി ബന്ധുക്കള്‍ പറയുന്നു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞു.

സോനു യുവതിയുടെ വീട്ടില്‍ നിന്നും പണം വാങ്ങാന്‍ തുടങ്ങി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ആതിരയുടെ ശമ്ബളവും ഗള്‍ഫില്‍ ജോലിയുള്ള സഹോദരന്റെയും കൈയ്യില്‍ നിന്നും പതിവായും പണം വാങ്ങുമായിരുന്നു. ഇത് തുടര്‍ന്നതോടെ ആതിരയുടെ വീട്ടുകാര്‍ വലഞ്ഞു. സോനുവിനെക്കുറിച്ച് ആതിരയുടെ ബന്ധുക്കള്‍ വിശദമായ അന്വേഷണം നടത്തി. ഒടുവില്‍ കഴിഞ്ഞ അഞ്ചിന് ആവശ്യപ്പെട്ട പണം നല്‍കാത്തതിരുന്നതോടെ വിവാഹത്തില്‍ നിന്നു പിന്മാറുന്നതായി സോനുവും പിതാവ് ബാബുവും ആതിരയുടെ രക്ഷിതാക്കളെ വിളിച്ചറിയിച്ചു. ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ ആതിര മാനസികമായി തളര്‍ന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ജോലിയില്‍ നിന്ന് അവധിയെടുത്ത് വീട്ടില്‍ തന്നെ കഴിയവെയാണ് ആത്മഹത്യ ചെയ്യുന്നത്.

അമ്മയുടെ സഹോദരിയുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ ആതിരയെ കാണുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ഡി.ജി.പിക്കും ഡി.വൈഎസ്.പിക്കും വലിയമല എസ്.എച്ച്.ഒക്കും പരാതി നല്‍കിയിട്ടുണ്ട്.

Advertisement