പെണ്‍കുട്ടിയെ ആണ്‍കുട്ടിയാണെന്നു കരുതി കളിയാക്കി,കരാട്ടേക്കാരിയായിരുന്ന കുട്ടി ആക്രമിച്ചു,ചെങ്കോട്ടുകോണത്തെ അക്രമിസംഘം

Advertisement

തിരുവനന്തപുരം. കരാട്ടേക്കാരിയായ കുട്ടി തങ്ങളെ ആക്രമിച്ചുവെന്നും അതിനുശേഷമാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ചേങ്കോട്ടുകോണത്ത് ആണ്‍കുട്ടിയാണെന്ന് കരുതി വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച പ്രതികള്‍. കേസില്‍ അറസ്റ്റിലായ പ്ലാക്കീഴ് ശരണ്യഭവനില്‍ അരുണ്‍ പ്രസാദ് (31), കാട്ടായിക്കോണം മേലേ കാവുവിളവീട്ടില്‍ വിനയന്‍ (28) എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ചത്. പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.

രണ്ടു പേര്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി മുടിവെട്ടിയ രീതിയെ കളിയാക്കിയെന്ന് പ്രതികള്‍ സമ്മതിച്ചു.ഈ സമയം പെണ്‍കുട്ടി തങ്ങളെ ചീത്ത വിളിച്ചെന്നും പ്രതികളിലൊരാളെ ചവിട്ടിയെന്നും തെളിവെടുപ്പിനിടയില്‍ പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതിനുശേഷമാണ് തിരിച്ച് ആക്രമിച്ചതെന്നും പെണ്‍കുട്ടി കരാട്ടെക്കാരിയാണെന്നും പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി.

ആണ്‍കുട്ടിയെന്ന് കരുതി വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം മര്‍ദിച്ചു

വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് പോകുമ്‌ബോഴായിരുന്ന ചേങ്കോട്ടുകോണം എസ്.എന്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് നാലംഗസംഘം മര്‍ദ്ദിച്ചത്. ബൈക്കിലെത്തിയ സംഘം ആണ്‍കുട്ടിയാണെന്ന് തെറ്റിധരിച്ച് കുട്ടിയുമായി തര്‍ക്കമുണ്ടാകുകയും മര്‍ദിക്കുകയുമായിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയാണെന്ന് സംഘം തിരിച്ചറിയുന്നത്. ഉടന്‍തന്നെ ഇവര്‍ ബൈക്കുമായി കടന്നു കളയുകയായിരുന്നുവെന്ന് പോത്തന്‍കോട് പോലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരേ വധശ്രമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേലുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കേസില്‍ ഇനി പിടികൂടാനുള്ള പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

Advertisement