കിഴക്കേകല്ലടയിൽ യുവതിയുടെ മരണത്തിന് കാരണം ഭർതൃമാതാവിന്റെ മാനസിക പീഡനമെന്ന് കുടുംബം

കൊല്ലം: ഭർതൃമാതാവിന്റെ മാനസികപീഡനം കാരണമാണ് കിഴക്കേകല്ലടയിൽ യുവതി ജീവനൊടുക്കിയതെന്ന പരാതിയുമായി കുടുംബം.

ഏഴുകോൺ സ്വദേശി സുവ്യ(34)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി എത്തിയത്. ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ച്‌ സുവ്യ വിവരിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് റെക്കോഡ് ചെയ്ത ശബ്ദസന്ദേശമാണിത്.

ഭർതൃമാതാവായ വിജയമ്മയുടെ നിരന്തരമായ മാനസികപീഡനമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന് കാരണക്കാരി വിജയമ്മയാണെന്നും ആറ് വയസ്സുള്ള കുഞ്ഞിനെ ഭർത്താവിന്റെ വീട്ടിൽ നിർത്തരുതെന്നും ശബ്ദസന്ദേശത്തിൽ സുവ്യ കരഞ്ഞുപറഞ്ഞിരുന്നു.

സുവ്യയുടെ ശബ്ദസന്ദേശം ഇങ്ങനെ:

‘ഞാൻ പോവുകയാ… എനിക്കീ ജീവിതമൊന്നും വേണ്ട. എല്ലാവരോടും പറഞ്ഞേക്കണം, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവിടുത്തെ വിജയമ്മയാണ് കാരണക്കാരി. അവർ എന്നെ പീഡിപ്പിച്ചു. എന്നും വഴക്കാണ്. എന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്നു പറയുകയാണ്. അവരും മോനും ചേർന്നാണ് എല്ലാം. രണ്ടുപേരും കൂടെ എന്നും വഴക്കാണ്.

അയാൾ ഒരക്ഷരം കൂടെ മിണ്ടത്തില്ല. ഞാൻ എന്ത് പറഞ്ഞാലും മിണ്ടില്ല. തിരിച്ച്‌ അവരുടെ കാര്യങ്ങളിൽ അയാൾക്ക് നാവും ഉണ്ട് എല്ലാം ഉണ്ട്. അവർ ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്ന് പറയുമ്പോൾ ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഒന്നും ചെയ്യില്ല. ഇവിടെന്ന് ഇറങ്ങിപ്പോ എന്ന് പറഞ്ഞ് രാവിലെ തൊട്ട് ചീത്തവിളിയാണ്. അതും ഇതും പറഞ്ഞാണ് ഫുൾടൈം ഇരിക്കുന്നത്. എന്ത് സംഭവിച്ചാലും അതിന് കാരണം ഇവിടത്തെ വിജയമ്മയാണ്. എന്റെ കൊച്ചിനെ എങ്ങനെയായാലും വീട്ടിലാക്കണം. എന്ത് സംഭവിച്ചാലും ഇവിടെ നിർത്തരുത്. എനിക്ക് വയ്യ. മടുത്തു, സഹിക്കാൻ പറ്റുന്നതിന്റെ പരമാവധിയാണ്. എന്നോട് ക്ഷമിക്കണം. അച്ഛനും അമ്മയും പ്ലീസ് എന്നോട് ക്ഷമിക്കണം. എനിക്ക് പറ്റാത്തത് കൊണ്ടാണ്’.

ഭർത്താവും ഭർതൃമാതാവും സുവ്യയെ മർദിക്കാറുണ്ടെന്ന് സഹോദരൻ വിഷ്ണുവും ആരോപിക്കുന്നു. എം.സി.എ. ബിരുദധാരിയായ സുവ്യ. 2014-ലാണ് വിവാഹിതയായത്.

Advertisement