കേരളത്തിനും യുപിക്കും കേന്ദ്രം നല്‍കുന്ന നികുതി വരുമാന വ്യതിയാനം, സിപിഎമ്മിന്‍റെ ക്യാപസ്യൂള്‍ പൊട്ടിച്ച് ശ്രീജിത് പണിക്കര്‍

തിരുവനന്തപുരം .കേരളത്തിന് 1.9%, യുപിക്ക് 17.9%! സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തില്‍ കേരളത്തോട് കടുത്ത അവഗണനയും യുപിയോട് വലിയ സ്നേഹവും കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നുവെന്നും, അതിനാലാണ് വേറെ മാര്‍ഗമില്ലാതെ ഇന്ധനത്തിന് സെസ്സ് ഏര്‍പ്പെടുത്തേണ്ടി വന്നത് എന്നുമൊക്കെയാണ് പ്രചാരത്തിലുള്ള ക്യാപ്സൂളുകള്‍.

കഴിഞ്ഞ 15 വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചു. ഏതാണ്ട് പകുതി സമയം വീതം കേന്ദ്രഭരണം കോണ്‍ഗ്രസിനും ബിജെപിക്കും ആയിരുന്നല്ലോ.

കോണ്‍ഗ്രസ് ഭരണകാലത്ത് യുപിക്ക് കിട്ടിയ വിഹിത ശതമാനം ചുവടെ:

2007-08: 19.264

2008-09: 19.264

2009-10: 19.264

2010-11: 19.677

2011-12: 19.677

2012-13: 19.677

2013-14: 19.677

ഇപ്പോഴത്തെ വിഹിതം 17.939. ഇനി കേരളത്തിനോ?

2007-08: 2.665

2008-09: 2.665

2009-10: 2.665

2010-11: 2.341

2011-12: 2.341

2012-13: 2.341

2013-14: 2.341

ഇപ്പോഴത്തെ വിഹിതം 1.925.അതായത് പരമ്ബരാഗതമായി യുപിക്ക് കിട്ടുന്ന വിഹിതം വളരെ വലുതും കേരളത്തിന് വളരെ ചെറുതുമാണ്. നിലവില്‍ രണ്ടു സംസ്ഥാനങ്ങളുടെയും വിഹിതം കുറഞ്ഞിട്ടുമുണ്ട്. ബിജെപി ഇതര സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവര്‍ക്കൊക്കെ ഇപ്പോഴും നല്ല രീതിയില്‍ വിഹിതം കിട്ടുന്നുണ്ട്.

എന്തുകൊണ്ടാണ് കേരളത്തിന്റെ വിഹിതം കുറയുന്നത്?

ക്യാപ്സൂളിലെ പ്രധാന മരുന്ന് കാലഹരണപ്പെട്ടതാണ്. കേന്ദ്രവിഹിതം വീതിക്കാനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. അതു ചെയ്യുന്നത് ധനകാര്യ കമ്മീഷനാണ്. നിലവിലുള്ളത് പതിനഞ്ചാം ധനകാര്യ കമ്മീഷനാണ്.

ഏഴാം കമ്മീഷന്‍ മുതല്‍ പതിനാലാം കമ്മീഷന്‍ വരെ 1971ലെ ജനസംഖ്യാനുപാതം കൂടി പരിഗണിച്ച്‌ ഒരു സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനവും ആഭ്യന്തര ഉല്പാദനവും കണക്കാക്കിയാണ് സംസ്ഥാന വിഹിതം പ്രധാനമായും നിര്‍ണ്ണയിച്ചിരുന്നത്. എന്നാല്‍ ഈ രീതി അശാസ്ത്രീയമാണെന്ന് പതിനാലാം കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേത്തുടര്‍ന്ന് നിലവിലെ കമ്മീഷന്‍ 2011ലെ ഏറ്റവും പുതിയ ജനസംഖ്യാനുപാതം പരിഗണിച്ച്‌, സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനവും ആഭ്യന്തര ഉല്പാദനവും കണക്കാക്കി സംസ്ഥാന വിഹിതം നല്‍കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം ജനസംഖ്യ, വനഭൂമി എന്നിവയുടെ പരിഗണനയിലും വ്യത്യാസങ്ങള്‍ ഉണ്ടായി. അതുകൊണ്ടാണ് ചില സംസ്ഥാനങ്ങള്‍ക്ക് വിഹിതം കൂടിയതും ചിലര്‍ക്ക് കുറഞ്ഞതും. ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുക, നികുതി ലഭ്യത ഉറപ്പുവരുത്തുക എന്നിവയാണ് സംസ്ഥാനത്തിനു ചെയ്യാനുള്ള കാര്യങ്ങള്‍. അതിനുപകരം ഇതൊക്കെ കേന്ദ്രസര്‍ക്കാര്‍ സുമ്മാ തീരുമാനിക്കുന്ന കാര്യമാണെന്നും കേരളത്തോടു മാത്രമായ അവഗണനയാണെന്നും പറഞ്ഞ് ഓടരുതമ്മാവാ, ആളറിയാം.

(പ്രമുഖ രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍)

Advertisement