ഫെബ്രുവരി-മേയ് കാലയളവിൽ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 9 പൈസ വർധന, 100 യൂണിറ്റിന് 9 രൂപ വർധന

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു.

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർ‍ഡിന്റെ ആവശ്യം.

2021 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയും കഴിഞ്ഞവർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു 3 പൈസ വീതം സർചാർജ് ചുമത്തണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതു തൽക്കാലം പരിഗണിക്കേണ്ടെന്നും ബോർഡിന്റെ കണക്കുകൾ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാൽ മതിയെന്നും കമ്മിഷൻ തീരുമാനിച്ചു.

താപവൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഇറക്കുമതി ചെയ്ത കൽക്കരി കൂടി ഉപയോഗിക്കുന്നതിനാൽ വൈദ്യുതി വില വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വരും മാസങ്ങളിലും സർചാർജ് വർധിക്കാനാണു സാധ്യതയെന്നു വിദഗ്ധർ പറയുന്നു.

Advertisement