കൈക്കുഞ്ഞുമായി യുവതി ട്രെയിനിനുമുന്നിൽ ചാടിമരിച്ചു; സ്വന്തം വീട്ടുകാർക്കെതിരെ ഭർത്താവ്

കോഴിക്കോട്: കൊയിലാണ്ടിയിൽ കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തതിൽ സ്വന്തം വീട്ടുകാർക്കെതിരെ പരാതിയുമായി യുവതിയുടെ ഭർത്താവ്. തന്റെ സഹോദരങ്ങളുടെ പീഡനംമൂലമാണ് ഭാര്യ കുഞ്ഞുമായി ട്രെയിനിനു മുൻപിൽ ചാടി മരിക്കാൻ കാരണമെന്നാണ് ആരോപണം. ഭർത്താവിന്റെ പരാതിയിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ 30നാണ് കൊയിലാണ്ടി കൊല്ലംവളപ്പിൽ പ്രബിതയും ഒൻപതു മാസം പ്രായമുള്ള ഇളയമകൾ അനുഷികയും ട്രെയിൻ തട്ടി മരിച്ചത്. യുവതി കുഞ്ഞുമായി ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. തന്റെ വീട്ടുകാരുടെ പീഡനമാണു പ്രബിതയെ മരണത്തിലേക്കു തള്ളിവിട്ടതെന്നാണു ഭർത്താവ് സുരേഷിന്റെ പരാതി.

ഭർത്താവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന നിക്ഷേപം തട്ടിയെടുത്തു എന്നാരോപിച്ചു ഭർത്താവിന്റെ സഹോദരങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പ്രബിതയുടെ മൂത്ത മകളും ആരോപിക്കുന്നു. പ്രബിതയുടെ മരണത്തിനു കാരണക്കാരായവർക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടു നാട്ടുകാർ ആക്‌ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Advertisement