ഡോളർ കടത്തു കേസിൽ എം.ശിവശങ്കർ ആറാം പ്രതി; സ്വപ്‌നയ്ക്ക് രഹസ്യം ചോർത്തി

കൊച്ചി: ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നു.

ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമ്മിഷനാണ് ലോക്കറിലുണ്ടായിരുന്നത്. ശിവശങ്കർ ഇന്റലിജൻസ് രഹസ്യങ്ങൾ സ്വപ്‌നയ്ക്ക് ചോർത്തിക്കൊടുത്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അൽ ഷൗക്രിയാണ് ഒന്നാം പ്രതി.

ഡോളർ കടത്തിൽ ശിവശങ്കറായിരുന്നു മുഖ്യ ആസൂത്രകനെന്നും ഡോളർകടത്ത് മറച്ചുവച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണ സംഘം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ഒരുകോടി രൂപ കമ്മിഷൻ കിട്ടിയതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. സ്വപ്നയുടെ ലോക്കറിലെ തുക ശിവശങ്കറിനു കിട്ടിയ കമ്മിഷനാണ്. കോൺസുലേറ്റു വഴിയുള്ള ഇടപാടുകൾ ശിവശങ്കർ അറിഞ്ഞിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കു വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.

വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ളവരുമായുള്ള അടുപ്പം ചീഫ് സെക്രട്ടറിതല അന്വേഷണ സമിതി കണ്ടെത്തിയതിനെത്തുടർന്നു 2020 ജൂലൈ 17ന് ആണ് ഐടി പ്രിൻസിപ്പൽ സെക്രട്ടറി കൂടി ആയിരുന്ന ശിവശങ്കറെ സസ്‌പെൻഡ് ചെയ്തത്. 2022 ജനുവരിയിൽ ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്തു.

Advertisement