ഒരു പോലീസ് സ്റ്റേഷൻ പ്രണയകഥ ; ഒന്നിക്കലിന്റെ സല്യൂട്ടടിച്ച്‌ അലീനയും അഭിലാഷും

തിരുവനന്തപുരം : വലിയതുറ സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ് ഐയ്‌ക്കും ക്രൈം എസ് ഐയ്‌ക്കും പ്രണയസാഫല്യം . വിലങ്ങാകാൻ കാരണങ്ങൾ പലതുണ്ടായിട്ടും അവയ്‌ക്കെല്ലാം ജാമ്യം നൽകി പ്രിൻസിപ്പൽ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസും ഒന്നിച്ചു. ഒരുമിച്ച്‌ ജോലി ചെയ്യവേ ആണ് ഇരുവരും അടുത്തത്

പിന്നീട് കേസുകൾ അന്വേഷിക്കുന്നതിലെയും റിപ്പോർട്ട് തയ്യാറാക്കുന്നതിലെയും സമാനതകൾ ഇരുവരെയും കൂടുതൽ അടുപ്പിക്കുകയായിരുന്നു. 2019 ലാണ് അഭിലാഷ് ജോലിയിൽ പ്രവേശിക്കുന്നത്. അലീന ജോലിയിൽ പ്രവേശിച്ചത് 2018 ലും. പത്തനംതിട്ട സ്റ്റേഷനിൽ നിന്നായിരുന്നു അലീന വലിയതുറ സ്റ്റേഷനിൽ എത്തിയത്.

ഗവൺമെന്റ് പ്രസിൽ നിന്ന് വിരമിച്ച മോഹനന്റെയും അനിതകുമാരിയുടെയും മകനാണ് പേയാട് അഭിലാഷ് ഭവനിൽ അഭിലാഷ്. വെട്ടുതുറ അലീന ഹൗസിൽ മത്സ്യത്തൊഴിലാളിയായ സൈറസിന്റെയും അൽഫോൺസിയയുടെയും മകളാണ് അലീന.അലീന പ്രകടിപ്പിക്കുന്ന പക്വതയും ഉത്തരവാദിത്തവുമാണ് തന്നെ ആകർഷിച്ചതെന്നും അലീനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിച്ചതെന്നും എസ്.ഐ. അഭിലാഷ് പറഞ്ഞു. അതേസമയം ജോലിയോടുള്ള അഭിലാഷിന്റെ ആത്മാർഥതയും പോസിറ്റീവ് നിലപാടുകളും തന്നെ ആകർഷിച്ചുവെന്ന് അലീനയും വ്യക്തമാക്കുന്നു.

Advertisement