അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്റെ സമര്‍പ്പണം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു

അബുദാബി. ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്റെ സമര്‍പ്പണം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. വൈകിട്ട് നടന്ന ചടങ്ങിൽ സ്വാമിനാരായണ്‍ സംസ്ഥയുടെ ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജുൾപ്പടെയുളള പുരോഹിതന്മാരുടെ കാര്‍മികത്വത്തിലായിരുന്നു സമര്‍പ്പണചടങ്ങ് നടന്നത്.

രാവിലെ 7.15 ന് പ്രാണപ്രതിഷ്ഠയോടെയായിരുന്നു പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിലെ സമർപ്പണവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകള്‍ക്ക് തുടക്കമായത്. വേദ മന്ത്രമുഖരിതമായി ഏകദേശം മൂന്ന് മണിക്കൂറോളം പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നീണ്ടുനിന്നു. സ്വാമിനാരായണ്‍ സംസ്ഥയുടെ ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജുൾപ്പടെയുളള മുഖ്യപുരോഹിതരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. വൈകീട്ട് യു.എ.ഇ.സമയം അഞ്ച് മണിയോടെയാണ് സമർപ്പണ ചടങ്ങുകളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. ശംഖുവിളികളോടെയുംവാദ്യഘോഷങ്ങളോടെയുമാണ് പ്രധാനമന്ത്രിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്.

ക്ഷേത്രത്തിനുളളിൽ സ്വാമി മഹന്ത് മഹാരാജ് പ്രധാനമന്ത്രിയെ മാലയിട്ട് സ്വീകരിച്ചു .ക്ഷേത്ര മേധാവി ബ്രഹ്മ വിഹരി ദാസ് ക്ഷേത്രത്തിന്റെ പ്രത്യേകതകൾ പ്രധാനമന്ത്രിക്ക് വിവരിച്ചു നൽകി.

ഒരു മണിക്കൂറോളം ക്ഷേത്രത്തിലെ ചടങ്ങുകളിൽ പ്രധാനമന്ത്രി ഭാ​ഗമായി. ഇന്തോ അറബ് സംസ്കാരങ്ങളെ കോർത്തിണക്കി പൂർണമായും ശിലകൊണ്ട് നിർമിച്ച ക്ഷേത്രത്തിൽ പരമശിവൻ, ശ്രീകൃഷ്ണൻ‍, അയ്യപ്പൻ എന്നിവരുൾപ്പെടെ ഏഴ് പ്രധാന പ്രതിഷ്ഠകളാണുള്ളത്.യുഎഇ സഹിഷ്ണുത കാര്യ മന്ത്രി , ഇന്ത്യൻ വിദേശകാര്യമന്ത്രിയുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങുകളിൽ പങ്കെടുത്തു.

Advertisement