അറ്റ്‍ലസ് രാമചന്ദ്രൻ കൊവിഡ് ബാധിതനായിരുന്നെന്ന് പരിശോധനാ ഫലം

ദുബായ്: അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിർമാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ കൊവിഡ് ബാധിതനായിരുന്നുവെന്ന് പരിശോധനാ ഫലം. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്‍കാര ചടങ്ങുകൾ കൊവിഡ് നടപടിക്രമങ്ങൾ പാലിച്ചായിരുന്നു. പൊതുദർശനം ഒഴിവാക്കി. വൈകുന്നേരം നാല് മണിക്ക് ദുബായ് ജബൽ അലിയിലെ ശ്‍മശാനത്തിലാണ് സംസ്‍കാര ചടങ്ങുകൾ നടന്നത്.

ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റർ മൻഖൂൽ ആശുപത്രിയിൽ വെച്ച് ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകൾ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരൻ രാമപ്രസാദും മരുമകൻ അരുൺ നായരും പിന്നീട് ആശുപത്രിയിലെത്തി.

മലയാളികൾക്ക് മറക്കാൻ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം അത്രയ്ക്ക് പരിചിതമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ സ്വർണാഭരണ വ്യവസായി എന്ന നിലയിലും അദ്ദേഹം സുപ്രസിദ്ധനായി. നല്ല നിലയിൽ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയിൽ സംഭവിച്ച കോടികളുടെ കടബാധ്യതയാണ് അറ്റ്ലസ് രാമചന്ദ്രനെ വലച്ചത്. വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത 55 കോടിയിലേറെ ദിർഹത്തിൻറെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതിനെതുടർന്ന് 2015 ഓഗസ്റ്റിൽ അറസ്റ്റിലായിൃ. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. അപ്പീൽ കോടതിയിലെ നടപടികൾക്ക് ശേഷം 2018ലാണ് ജയിൽ മോചിതനായത്.

ജയിൽ മോചനത്തിന് ശേഷം അറ്റ്‍ലസ് ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ഇതിനായുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. ബാധ്യതകൾ തീരാത്തതിനാൽ യുഎഇയിൽ നിന്ന് പുറത്തുപോകുന്നതിനുള്ള വിലക്ക് നിലവിലുണ്ടായിരുന്നതിനാൽ നാട്ടിലെത്തണമെന്ന ആഗ്രഹവും പൂർത്തീകരിക്കാനായില്ല.

Advertisement