ഭാര്യ കൊല്ലപ്പെട്ട വീട്ടിൽ ഭർത്താവും മരിച്ച നിലയിൽ

ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജ്ജിനെ അതെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോർജ്ജിനെ കാണാനില്ലെന്ന മക്കളുടെ പരാതിയിൽ പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വീടിൻറെ മുകളിലത്തെ നിലയിലെ മുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ആലപ്പുഴയിലുള്ള ധ്യാന കേന്ദ്രത്തിൽ പോകുമെന്ന് ജോർജ്ജ് മകളോട് വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ, തിരിച്ച് വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ജോർജിൻറെ മൃതദേഹം കണ്ടെത്തിയത്. ജോർജ്ജ് മാത്രമാണ് ഈ വീട്ടിൽ ഇപ്പോൾ താമസം. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോർജിൻറെ ഭാര്യ ചിന്നമ്മയെ ഇതേ വീടിനുള്ളിൽ 2021 ഏപ്രിൽ എട്ടിന് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് ചിന്നമ്മയുടെ ഭർത്താവ് ജോർജ്ജിനെ അതേ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോർജ്ജിൻറെ മരണം സ്വാഭാവികമാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ, പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു. ചിന്നമ്മ വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് കൊലപാതകം നടക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ ഏറെ നേരം ചോര വാർന്നാണ് മരിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ഇതുവരെയും പ്രതിയെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

ചിന്നമ്മയുടെ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന ഭർത്താവ് ജോർജിൻറെ മൊഴി കേസിൽ ഏറെ ദുരൂഹത വർദ്ധിപ്പിച്ചിരുന്നു. നാല് പവനോളം സ്വർണ്ണാഭരണങ്ങളാണ് കാണാതായതെന്നാണ് ജോർജ്ജ് പൊലീസിനെ അറിയിച്ചത്. ചിന്നമ്മയുടെ കൊലയ്ക്ക് പിന്നാലെ പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞ ഒരാളുടെ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചെങ്കിലും ഇതുവരെ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സ്വർണ്ണാഭരണം നഷ്ടമായെന്ന വെളിപ്പെടുത്തലോടെ ഭർത്താവ് ജോർജ്ജിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ വിവരമൊന്നും പൊലീസിന് ലഭിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ചിന്നമ്മയുടെ കൊലപാതക കേസ് എവിടെയും എത്തിനിൽക്കാതിരിക്കുമ്പോഴാണ് ജോർജ്ജിൻറെ മരണം.

Advertisement