കുരങ്ങു പനിയുടെ പേര് മാറ്റാനൊരുങ്ങി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് വിവിധ രാജ്യങ്ങളിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങു പനിയുടെ പേര് മാറ്റാൻ തീരുമാനിച്ച്‌ ലോകാരോഗ്യ സംഘടന.

ഈ രോഗവ്യാപനത്തെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാൻ ചർച്ച നടക്കവെയാണ് പേര് മാറ്റണമെന്ന ആവശ്യം പരിഗണിക്കുന്നത്.

ഉടൻ തന്നെ പുതിയ പേര് പ്രഖ്യാപിക്കുമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം പറഞ്ഞു. മങ്കി പോക്സ് എന്ന പേരിനെതിരെ ആഫ്രിക്കയിലെ 30 ഓളം വരുന്ന ശാസ്ത്രജ്ഞർ രംഗത്ത് വന്നതോടെയാണ് പേരു മാറ്റാൻ തീരുമാനിച്ചത്.

രോഗത്തിന്റെ വാർത്തകൾ നൽകുമ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ തുടർച്ചയായി ആഫ്രിക്കയിൽ നിന്നുള്ള രോഗികളുടെ ഫോട്ടോകൾ ഉപയോഗിക്കുന്നതാണ് ഈ ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടിയത്. മധ്യ ആഫ്രിക്കൻ ക്ലേഡ്, വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് ലോകാരോഗ്യ സംഘടന കുരങ്ങു പനിയുടെ വൈറസിനെ തരം തിരിച്ചിരിക്കുന്നത്.

ഇതും ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടുന്നു. നിഷ്പക്ഷവും വിവേചന രഹിതവും കളങ്കപ്പെടുത്താത്തുമായ ഒരു നാമകരണം ആഗോള ആരോഗ്യ സമൂഹത്തിന് കൂടുതൽ അനുയോജ്യമാവുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.

Advertisement