വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണം, അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണിത്: മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: വാടക ഗർഭധാരണം നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗർഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തിൽ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്.

ലോകത്ത് വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തെ കുറിച്ച് നിലവിൽ വ്യക്തതയില്ല. കാരണം ലോകത്ത് പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ധാർമിക കാരണങ്ങളാൽ വാടക ഗർഭധാരണം നിലവിൽ നിയമവിരുദ്ധമാണ്. ദരിദ്രരായ സ്ത്രീകൾ സാമ്പത്തിക പ്രതിസന്ധി കാരണം വാടക ഗർഭം ധരിക്കാൻ നിർബന്ധിതരാവുന്നു എന്നതാണ് ഒരു വിമർശനം.

ഇറ്റലിയിൽ നിലവിൽ വാടക ഗർഭധാരണം നിയമവിരുദ്ധമാണ്. വിദേശത്ത് പോയി വാടക ഗർഭപാത്രം സ്വീകരിക്കുന്നവരെ ശിക്ഷിക്കാൻ, നിലവിലെ നിരോധനം നീട്ടുന്നതിനുള്ള ബിൽ സർക്കാർ അവതരിപ്പിക്കുകയും ചെയ്തു. അതേസമയം കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന സ്വവർഗ ദമ്പതികൾ വാടക ഗർഭധാരണത്തെ ആശ്രയിക്കുന്നുണ്ട്. എൽജിബിടിക്യു വിഭാഗത്തെ ബാധിക്കുന്ന പ്രസ്താവനയാണ് പോപ്പ് നടത്തിയതെന്ന് വിമർശനം ഉയർന്നു.

അതേസമയം സ്വർഗ ദമ്പതികൾക്ക് കൂദാശയോ ആരാധനാക്രമമോ ഇല്ലാതെ ആശീർവാദം നൽകാൻ വൈദികരെ മാർപ്പാപ്പ നേരത്തെ അനുവദിച്ചിരുന്നു. അനുഗ്രഹം തേടാനും സഭയോട് അടുത്തുനിൽക്കാനും ആഗ്രഹിക്കുന്നവരെ അതിരുവിട്ട ധാർമിക വിചാരണയിലൂടെ തടയേണ്ടതില്ല എന്നാണ് നിലപാട്. കർദിനാൾമാർക്ക് മാർപ്പാപ്പ എഴുതിയ കത്തിൻറെ വിശദീകരണമായാണ് പുതിയ രേഖ പുറത്തിറക്കിയത്.

അതേസമയം സഭയുടെ കാഴ്ചപ്പാടിൽ വിവാഹം എന്നാൽ സ്ത്രീയും പുരുഷനും തമ്മിലെ ആജീവനാന്ത ഉടമ്പടിയാണ്. എന്നാൽ അതിനു പുറത്തുനിൽക്കുന്നവർ ആശീർവാദം തേടിയെത്തിയാൽ പുറത്തുനിർത്തേണ്ടതില്ല എന്നാണ് സഭയുടെ തീരുമാനം.

Advertisement