‘പലസ്തീൻ പരാമർശം’ ; ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാനെ പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി

ലണ്ടൻ: ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാനെ പുറത്താക്കി. പ്രധാനമന്ത്രി ഋഷി സുനകാണ് നടപടിയെടുത്തത്.

പലസ്തീൻ അനുകൂല മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്കിടയാക്കിയത്. പലസ്തീൻ അനുകൂല റാലികളിലെ ചില തീവ്രവാദ ഘടകങ്ങൾക്ക് നേരെ മെട്രോപൊളിറ്റൻ പൊലീസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ബ്രിട്ടിഷ് ദേശീയ മാധ്യമങ്ങളിൽ ഒന്നിലെ ലേഖനത്തിൽ ബ്രേവർമാൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ സുവെല്ലയെ പുറത്താക്കണമെന്ന സമ്മർദ്ദം ഋഷി സുനകിന് മേൽ ശക്തമായിരുന്നു.

പലസ്തീൻ അനുകൂല മാർച്ചുകൾക്ക് നേരെ പൊലീസ് ഇരട്ട നിലപാട് സ്വീകരിക്കുന്നവെന്നാണ് ശനിയാഴ്ച പലസ്തീൻ അനുകൂല റാലിക്ക് മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ ഭാവി നേതാവായിട്ടാണ് ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാനെ കണക്കാക്കപ്പെടുന്നത്.

മുമ്പും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള നേതാവാണ് സുവെല്ല ബ്രേവർമാൻ. ബ്രിട്ടനിലെ തെരുവുകളിൽ പലസ്തീൻ പതാകകൾ പ്രദർശിപ്പിക്കപ്പെട്ടതിന് പൊലീസ് മേധാവിമാർക്ക് ബ്രേവർമാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പലസ്തീൻ പതാക പ്രദർശിപ്പിക്കുന്നത് നിയമപരമല്ലെന്നും, ഭീകരതയ്ക്ക് നൽകുന്ന പിന്തുണയായി കണക്കാക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.

ബ്രിട്ടിഷ് മന്ത്രിസഭയിൽ നിന്നും പുറത്താക്കിയ സുവെല്ല ബ്രവർമാന് പകരം ആഭ്യന്തര മന്ത്രിയായി ജയിംസ് ക്ലെവർലിയെ നിയമിച്ചു. നിലവിൽ വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമാറൂൺ ആണ് ജയിംസ് ക്ലെവർലിയെ ആഭ്യന്തര മന്ത്രിയാക്കുവാൻ ഋഷി സുനകിനോട് അഭ്യർത്ഥിച്ചത്. ഇതോടെ ഒഴിവ് വന്ന വിദേശകാര്യ മന്ത്രി പദവിയിലേക്ക് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമാറൂണിന് തന്നെ നറുക്ക് വീഴുകയായിരുന്നു.

∙ വിവാദങ്ങൾ മുൻപും

വിവാദങ്ങളിൽ പല തവണ ഇടംപിടിച്ച വ്യക്തിയാണ് സുവെല്ല ബ്രേവർമാൻ. നേരത്തെ ബ്രിട്ടനിൽ 47 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസ് മന്ത്രിസഭയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ രാജിവയ്ക്കേണ്ടി വന്ന ചരിത്രമുള്ള ഹോം സെക്രട്ടറി. പേഴ്സനൽ ഇ-മെയിലിൽനിന്നും ഒരു എംപിക്ക് ഔദ്യോഗിക രേഖകൾ അയ്ച്ച വിവാദം സുവെല്ലയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇതാണ് പിന്നീട് മന്ത്രിപദവി നഷ്ടമാകുന്നതിന് കാരണമായി മാറിയത്.
ഇതുകൂടാതെ ട്രാഫിക് നിയമം മറികടക്കാൻ കുറുക്കുവഴി തേടിയെന്ന വിമർശനവും സുവെല്ല നേരിട്ടുണ്ട്. അമിതവേഗതയിൽ കാറോടിച്ചതിന് പിടിയിലായ സുവെല്ലയ്ക്ക് ലൈസൻസിന്റെ മൂന്നു പോയിന്റും പിഴയും അടയ്ക്കേണ്ട സ്ഥിതി വന്നിരുന്നു. ഇതിൽ നിന്ന് രക്ഷനേടാൻ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഏജൻസി (ഡിവിഎൽഎ.) സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ ട്രാഫിക് അവെയർനസ് കോഴ്സിൽ പങ്കെടുക്കണം. സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് സുരക്ഷാ ഭീഷണി കാരണം തനിക്ക് മാത്രം ഒരു കോഴ്സ് നടത്താൻ സുവെല്ല ആവശ്യപ്പെട്ടു. ഇത് സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. പിന്നീട് പോയിൻറ് നഷ്ടപ്പെടുത്തി പ്രശ്നം പരിഹരിച്ചു. ഇതിനു പുറമെയാണ് ഇപ്പോഴത്തെ വിവാദ പരാമർശത്തിൻറെ പേരിലുള്ള പടിയറിക്കം.

Advertisement