നിർഭാഗ്യകരവും ആശങ്കാജനകവും; പാർലമെന്റ് സുരക്ഷാ ലംഘനത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂ ഡെൽഹി :
പാർലമെന്റ് സുരക്ഷാ ലംഘനം നടന്ന് ദിവസങ്ങൾക്ക് ശേഷം, വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം ദൗർഭാഗ്യകരവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ സ്പീക്കർ ഓം ബിർള ആവശ്യമായ നടപടികൾ അതീവ ഗൗരവത്തോടെയാണ് സ്വീകരിക്കുന്നതെന്നും സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘പാർലമെന്റിൽ നടന്ന സംഭവത്തിന്റെ ഗൗരവം ഒട്ടും കുറച്ചുകാണേണ്ടതില്ല. അതിനാൽ സ്പീക്കർ ആവശ്യമായ നടപടികൾ അതീവ ഗൗരവത്തോടെയാണ് സ്വീകരിക്കുന്നത്. അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ പിന്നിലെ ഘടകങ്ങൾ മനസ്സിലാക്കുന്നതും അതിന് പരിഹാരം കണ്ടെത്തുന്നതും ഒരുപോലെ പ്രധാനമാണ്. തുറന്ന മനസ്സോടെ പരിഹാരങ്ങൾക്കായുള്ള അന്വേഷണവും നടത്തണം. അത്തരം കാര്യങ്ങളിൽ വിവാദങ്ങളിൽ നിന്നും ചെറുത്തുനിൽപ്പിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണം,’ ,” പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

2001ലെ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷിക ദിനമായ ഡിസംബർ 13നാണ് പാർലമെന്റിൽ സുരക്ഷാ ലംഘനം നടന്നത്. സീറോ അവറിൽ പൊതു ഗാലറിയിൽ നിന്ന് രണ്ട് പേർലോക്‌സഭാ ചേമ്പറിലേക്ക് ചാടിക്കയറുകയായിരുന്നു. പാർലമെന്റ് അംഗങ്ങൾ കീഴടക്കുന്നതിന് മുമ്പ് ഇരുവരും ക്യാനിസ്റ്ററുകളിൽ നിന്ന് മഞ്ഞ പുക പുറപ്പെടുവിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതേ സമയം, പാർലമെന്റ് വളപ്പിന് പുറത്ത് മറ്റ് രണ്ട് പേർ മുദ്രാവാക്യം വിളിക്കുകയും ക്യാനിസ്റ്ററുകളിൽ നിന്ന് നിറമുള്ള പുക പുറപ്പെടുവിക്കുകയും ചെയ്തു.

Advertisement