വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ ദാരിയൂഷ് മെർജൂയിയെയും ഭാര്യയെയും കുത്തികൊലപ്പെടുത്തി

ടെഹ്റാന്‍: പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയൂഷ് മെർജൂയിയെയും ഭാര്യയെയും ഒരു അജ്ഞാത അക്രമി വീട്ടിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയതായി ഇറാനിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

ദാരിയൂഷ് മെർജൂയി ഭാര്യ വഹിദെ മുഹമ്മദീഫറിനെയും അവരുടെ സ്വന്തം വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇരുവരുടെ കഴുത്തിലാണ് കുത്തേറ്റത് എന്നാണ് ഐആർഎൻഎ റിപ്പോർട്ട് പറയുന്നത്.

തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള പ്രാന്തപ്രദേശത്താണ് വീട്ടിലാണ് ദാരിയൂഷ് മെർജൂയിയും ഭാര്യയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ ദാരിയൂഷ് മെർജൂയിയുടെ മകള്‍ മോണ മെർജൂയിയാണ് ഇവര്‍ കൊല്ലപ്പെട്ടത് ആദ്യം കണ്ടത്. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്.

അതേ സമയം തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന രീതിയില്‍ സംവിധായകന്‍റെ ഭാര്യ വഹിദെ മുഹമ്മദീഫറി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സംബന്ധിച്ച് ഇപ്പോള്‍ വിവരങ്ങളൊന്നും ഇല്ലെന്ന് പൊലീസ് പറയുന്നു.

83 കാരനായ മെർജൂയി 1970 കളുടെ തുടക്കത്തിൽ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയായിരുന്നു. റിയലിസ്റ്റിക്ക് ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ എല്ലാം. 1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 1969ലെ ദ കൌ എന്ന ചിത്രമാണ് ഇദ്ദേഹത്തിന്‍റെ ക്ലാസിക്കുകളില്‍ ഒന്നായി അറിയപ്പെടുന്നത്.

1960 കളുടെ തുടക്കത്തിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയില്‍ സിനിമ വിദ്യാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. 2015ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭവാനയ്ക്കുള്ള അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Advertisement