330 രൂപയ്ക്ക് വാങ്ങിയ പെയിൻറിംഗ് ലേലത്തിൽ വിറ്റ് പോയത് ഒരു കോടി അമ്പത്തിയെട്ട് ലക്ഷം രൂപയ്ക്ക് !

കലയുടെ മൂല്യ നിർണ്ണയത്തിന്റെ അടിസ്ഥാനം എപ്പോഴും ഊഹ കച്ചവടമാണ്. കലാകാരൻ, തന്റെ ചിത്രം വരയ്ക്കുന്ന കാലയളവിൽ അതിന് പലപ്പോഴും വില ലഭിക്കണമെന്നില്ല, എന്നാൽ, അദ്ദേഹത്തിന്റെ മരണ ശേഷം അവ കോടിപതികൾ‌ക്ക് മാത്രം വാങ്ങി ആസ്വദിക്കാൻ കഴിയുന്ന ഒന്നായി മാറും.

വാൻഗോഗിന്റെ ചിത്രങ്ങൾ ഈ ഗണത്തിൽപ്പെടുന്നവയാണ്. അത് പോലെ തന്നെയാണ് ലേലവും. പലപ്പോഴും പുരാവസ്തുക്കൾ വിൽക്കുന്ന കടയിൽ താരതമ്യേന ചെറിയ വിലയിക്ക് വിൽക്കാൻ വച്ചിരിക്കുന്ന വസ്തുക്കൾ, ലേലത്തിനെത്തുമ്പോൾ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ എത്രയോ ഇരട്ടി വില ലഭിച്ചെന്നും വരാം. ഈ ഗണത്തിൽ ചിത്രങ്ങൾ, യുദ്ധങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ, മറ്റ് പുരാവസ്തുക്കൾ അങ്ങനെ പലതും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം സമാനമായൊരു അനുഭവം യുകെയിൽ നടന്നു.

2017-ൽ ഒരു സ്ത്രീ ന്യൂ ഹാംഷെയറിലെ വഴിയോരത്തെ ഒരു കടയിൽ നിന്ന് അപൂർവമായൊരു പെയിൻറിംഗ് വാങ്ങി. നാല് ഡോളറിനാണ് (331 ഇന്ത്യൻ രൂപ) അന്ന് അവരത് വാങ്ങിയത്. ആറ് വർഷത്തോളം ആ ചിത്രം അവരുടെ കൈവശമിരുന്നു. പിന്നീട് ആ പെയിൻറിംഗ് കൊണ്ട് തനിക്ക് മറ്റ് പ്രയോജനമില്ലെന്ന് കരുതിയ അവർ അതിന്റെ ഒരു ചിത്രമെടുത്ത് ഫേസ്ബുക്കിൽ പങ്കുവച്ചു. പെയിൻറിംഗ് കണ്ട ചിലരാണ് അത് കോടികൾ മൂല്യമുള്ള ഒന്നാണെന്ന് വെളിപ്പെടുത്തിയത്. പ്രശസ്ത ചിത്രകാരൻ എൻ സി വൈത്തിന്റെ (NC Wyeth) അതുല്യവും അപൂർവവുമായ ഒരു പെയിൻറിംഗായിരുന്നു അത്.

“നേരത്തെ, ഞാൻ ഇത് ഡ്രോയിംഗ് റൂമിൽ സ്ഥാപിച്ചിരുന്നു, പക്ഷേ വീട്ടിലെത്തിയ പലരും എന്നെ വിമർശിച്ചു. ഇതേ തുടർന്ന് ഞാൻ അത് അവിടെ നിന്നും മറ്റി. എന്നാൽ, ഞാൻ അതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ, ആളുകൾ അത് വിലപ്പെട്ടതാണെന്ന് പറഞ്ഞു, ചാഡ്സ് ഫോർഡിലെ ബ്രാൻഡ് വൈൻ മ്യൂസിയത്തിലെ ഒരു ക്യൂറേറ്ററുമായി ബന്ധപ്പെടാൻ എന്നോട് ആവശ്യപ്പെട്ടു, മുൻ വൈത്ത് ക്യൂറേറ്റർ ലോറൻ ലൂയിസ്. അദ്ദേഹമാണ് ആ പെയിൻറിംഗ് എത്ര വിലപ്പെട്ടതാണെന്ന് കണ്ടെത്തിയത്.” പേര് വെളിപ്പെടുത്താത്ത അവർ പറഞ്ഞു. ഹെലൻ ഹണ്ട് ജാക്‌സന്റെ 1884-ലെ നോവലായ റമോണയുടെ 1939-ലെ പതിപ്പിനായി പ്രശസ്ത ചിത്രകാരൻ എൻ.സി.വൈത്ത് വരച്ചതായിരുന്നു ‘റമോണ’ എന്ന് പേരിട്ടിരിക്കുന്ന ആ അപൂർവ്വ ചിത്രം. ഒരു അനാഥ പെൺകുട്ടിയും അവളുടെ രണ്ടാനമ്മയും തമ്മിലുള്ള ബന്ധമാണ് അതുല്യമായ പെയിൻറിംഗിൽ ചിത്രീകരിക്കുന്നത്. ഒടുവിൽ മൂല്യമുള്ള ആ പെയിൻറിംഗ് അവർ ലേലത്തിൽ വച്ചു. സ്വപ്ന തുല്യമായെ ഒരു തുകയായിരുന്നു അവർക്ക് ലഭിച്ചത്. ലേലത്തിൽ 1,91,000 ഡോളറിന് (1.58 കോടി ഇന്ത്യൻ രൂപ) ആ അമൂല്യമായ കലാസൃഷ്ടി വിറ്റു പോയി.

Advertisement