പെയിൻ്റിംഗ് ജോലിക്കെത്തി അടുപ്പമുണ്ടാക്കി, മാസങ്ങൾക്ക് ശേഷം അതേ വീട്ടിലെത്തി; ഒടുവിൽ സഹോദരിമാരെ കൊലപ്പെടുത്തി

ഷൊർണൂർ: സഹോദരിമാരെ കൊലപ്പെടുത്തിയ രീതി ഭാവവ്യത്യാതമില്ലാതെ വിവരിച്ച് കവളപ്പാറ കൊലക്കേസിലെ പ്രതി മണികണ്ഠൻ. പ്രതിയെ കവളപ്പാറയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

വ്യാഴാഴ്ച ഉച്ചയ്കക്ക് പന്ത്രണ്ടുമണിയോടെ കവളപ്പാറ നീലാമലക്കുന്നിലെ വീട്ടിലെത്തിയതു മുതൽ രണ്ടുമണിക്കൂറിലെറെ സമയം ഇവിടെ നടന്ന സംഭവങ്ങൾ മണികണ്ഠൻ അന്വേഷണസംഘത്തോട് വിവരിച്ചു. മാസങ്ങൾക്ക് മുമ്പ് ഈ വീട്ടിൽ പെയിൻ്റിംഗ് ജോലിക്കെത്തിയതായിരുന്നു ഇയാൾ. പത്മിനിയും തങ്കവുമായി ഇതിനകം ഇവരുടെ വിശ്വാസം നേടിയെടുത്തിരുന്നു. മാസങ്ങളായി ആസൂത്രണം ചെയ്ത മോഷണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വ്യാഴാഴ്ച ഇയാളെത്തിയത്. പത്മിനിയുമായി സംസാരിച്ചിരുന്നു. ഇതിനിടെ ഇവർ നൽകിയ ഭക്ഷണവും കഴിച്ചു.

പിന്നീടാണ് പണവും സ്വർണവും ആവശ്യപ്പെട്ടത്. നൽകാതായപ്പോൾ തർക്കമായി. ഇതിനിടെ, തൊട്ടടുത്ത് താമസിക്കുന്ന തങ്കം ശബ്ദം കേട്ടെത്തി. മാല പിടിച്ചുപറിക്കുന്നതിനിടെ, ഇരുവരും ചേർന്ന് മണികണ്ഠനെ തളളിയിട്ടു. തുടർന്നാണ് ഇരുമ്പുപൈപ്പുപയോഗിച്ച് ഇരുവരെയും മണികണ്ഠൻ മാരകമായി മുറിവേൽപ്പിച്ചത്. മരണം ഉറപ്പാക്കാൻ ഗ്യാസ് സിലിണ്ടർ തുറന്ന് തീ ക്കൊളുത്തി. ഇതിനുപയോഗിച്ച സിഗരറ്റ് ലാംപും, ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പു പൈപ്പും അന്വേഷണ സംഘം കണ്ടെടുത്തു. മണിക്ഠനെ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് നീലാമലക്കുന്നിലെത്തിയത്. ഇരട്ടക്കൊലപാതകം നടന്നതിൻ്റെ ഞെട്ടൽ ഇനിയും നാട്ടുകാർക്ക് മാറിയിട്ടില്ല.

മണികണ്ഠൻ കവർന്ന മൂന്ന് വളകൾ, മാല എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ അന്വേഷണ സംഘം പിന്നീട് കസ്റ്റഡിയിൽ വാങ്ങും. ഷൊറണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുന്നത്. സഹോദരിമാരെ കൊന്ന് ഇറങ്ങിയോടിയ ഇയാളെ നാട്ടുകാർ ചേർന്നാണ് പൊലീസിൽ ഏൽപ്പിക്കുന്നത്.

Advertisement