കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൂവച്ചൽ സ്വദേശിയായ 10 വയസ്സുകാരൻ ആദി ശേഖറിന്റെ മരണത്തിലാണ് വഴിതിരിവുണ്ടായിരിക്കുന്നത്.

മരണത്തിൽ നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു. പൂവ്വച്ചൽ സ്വദേശിയായ പ്രിയരഞ്ജനെതിരെയാണ് കേസ്. കഴിഞ്ഞ 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖർ വാഹനമിടിച്ച് മരിച്ചത്.

വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നരഹത്യ സംശയം പൊലീസിന് ബലപ്പെട്ടത്. ക്ഷേത്രമതിലിന് സമീപം പ്രിയര‍‍ഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. അതേസമയം, പ്രിയര‍ഞ്ജനായി അന്വേഷണം തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കാട്ടാക്കട പൂവച്ചൽ അരുണോദയത്തിൽ അരുൺകുമാർ- ദീപ ദമ്പതികളുടെ മകൻ ആദി ശേഖർ (15) ആണ് മരിച്ചത്. കാട്ടാക്കട ചിന്മയ മിഷൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ആദി ശേഖർ. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുൻവശത്ത് വച്ച് കഴിഞ്ഞ 31ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. സൈക്കിൾ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂർ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു റോഡിൽ വീണ ആദി ശേഖർ തൽഷണം മരിച്ചെന്നാണ് നാട്ടുകാർ പറഞ്ഞത്. സഹോദരി അഭി ലക്ഷ്മി. പൂവച്ചൽ സർക്കാർ സ്‌കൂൾ അധ്യാപകനാണ് പിതാവ് അരുൺ കുമാർ, സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ് മാതാവ് ദീപ.

Advertisement